രാജ്യത്ത് ആകാംക്ഷ നിറയുന്നു, ആ സുപ്രധാന വിഷയത്തില്‍ ബജറ്റ് പ്രഖ്യാപനം എന്താകും?, സര്‍ക്കാരിന് ആശ്വാസ റിപ്പോര്‍ട്ടുമായി മേരിലാന്‍ഡും എൻ‌സിഎ‌ഇ‌ആറും

By Web TeamFirst Published Jan 27, 2020, 2:59 PM IST
Highlights

രണ്ട് സമയ കാലയളവിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശത്തിൽ സ്ഥിരമായ വർധനയും ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. 2004-05 നും 2011-12 നും ഇടയിൽ കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും ഉടമസ്ഥാവകാശം 11 ശതമാന പോയിന്‍റുകള്‍ ഉയർന്ന് 22 ശതമാനമായതായി റിപ്പോര്‍ട്ട് പറയുന്നു. 

പാര്‍ലമെന്‍റ് ബജറ്റ് സെഷനിലേക്ക് പോകുമ്പോഴും ഉപഭോഗത്തെപ്പറ്റി രാജ്യത്തിന് മുന്നിലുളളത് പഴയ വിവരങ്ങള്‍ മാത്രമാണ്. ഉപഭോഗത്തെപ്പറ്റി ദേശീയ സാമ്പിള്‍ സര്‍വേയുടെ റിപ്പോര്‍ട്ട് ഇതുവരെ പൂര്‍ണമായും പുറത്തുവന്നിട്ടില്ല. പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഉപഭോഗ നിരക്ക് 2011 -12 ല്‍ നിന്ന് 2017 -18 എത്തിയപ്പോള്‍ വലിയ ഇടിവ് നേരിട്ടിട്ടുണ്ട്.

രാജ്യത്തെ പ്രതിസന്ധിയെപ്പറ്റിയുളള ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉളളതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ശേഖരിച്ച വിവരങ്ങളില്‍ ഗുണനിലവാര പ്രശ്‌നങ്ങള്‍ ഉളളതിനാലാണ് പുറത്തുവിടാത്തതെന്നാണ് ന്യായമായി എന്‍എസ്ഒ (നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്) പറയുന്നത്. 

നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ വിവരങ്ങളും കണ്ടെത്തലുകളും പ്രകാരം ഉപഭോഗ നിരക്കിലുണ്ടാകുന്ന ഏതൊരു വ്യതിയാനവും രാജ്യത്തെ സാമ്പത്തിക നയ രൂപീകരണത്തില്‍ വലിയ പ്രതിഫലനങ്ങളുണ്ടാക്കും.

എന്നാല്‍, ഉപഭോഗത്തില്‍ വലിയ കുറവ് ഉണ്ടായതായാണ് വിവിധ ഏജന്‍സികളടക്കം റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാക്കിയിട്ടുളളത്. അതിനാല്‍ ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റില്‍ ഉപഭോഗം വര്‍ധിപ്പിക്കാനുളള പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പൊതുജനങ്ങളുടെ പക്കല്‍ കൂടുതല്‍ പണം എത്തിക്കുന്നതിനായുളള നയങ്ങള്‍ ഇക്കുറി ബജറ്റിലുണ്ടായേക്കും. ആദായ നികുതി അടക്കം നിരവധി ചെലവിടല്‍ ഉയര്‍ത്താനുളള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവന്ന മേരിലാന്‍ഡ് യൂണിവേഴ്സിറ്റിയുടെ കണ്ടെത്തലുകള്‍ സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ്.

നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻ‌സിഎ‌ഇ‌ആർ), മേരിലാൻഡ് യൂണിവേഴ്സിറ്റി എന്നിവയിലെ ഗവേഷകർ രാജസ്ഥാനിലെ (2,706 വീടുകൾ), ബീഹാർ (1,643 ജീവനക്കാർ), ഉത്തരാഖണ്ഡ് ( 479 ജീവനക്കാർ) എന്നിവടങ്ങളില്‍ നടത്തിയ പഠനത്തിൽ പുറത്തുവന്ന വിവരങ്ങള്‍ എൻ‌എസ്‌എസ് കണ്ടെത്തലുകൾക്ക് വിരുദ്ധമാണ്. ഉപഭോഗ ചെലവ് 2011-12 നും 2017 നും ഇടയിൽ വർദ്ധിച്ചുവെന്ന് പഠനം വ്യക്തമാക്കുന്നു. എന്നിരുന്നാലും, 2004-05 നും 2011-12 നും ഇടയിലുള്ള വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ വളർച്ചയുടെ വേഗത വളരെ കുറവാണെന്നാണ് (യഥാർത്ഥ ആളോഹരി കണക്കിൽ) വ്യക്തമാകുകയും ചെയ്യുന്നു.

2011-12 നും 2017 നും ഇടയിൽ പ്രതിശീർഷ വരുമാനം പ്രതിവർഷം 3.5% വർധിച്ചു, അതേ കാലയളവിൽ പ്രതിശീർഷ ഉപഭോഗ ചെലവ് പ്രതിവർഷം 2.7% വർദ്ധിച്ചു. 2004-05 നും 2011-12 നും ഇടയിൽ പ്രതിവർഷ വരുമാനം 7.2 ശതമാനവും പ്രതിശീർഷ ഉപഭോഗ വളർച്ച നാല് ശതമാനവും ഇതേ വീടുകളിൽ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. 

രണ്ട് സമയ കാലയളവിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശത്തിൽ സ്ഥിരമായ വർധനയും ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. 2004-05 നും 2011-12 നും ഇടയിൽ കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും ഉടമസ്ഥാവകാശം 11 ശതമാന പോയിന്‍റുകള്‍ ഉയർന്ന് 22 ശതമാനമായതായി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം 2011-12 നും 2017 നും ഇടയിൽ 10 ശതമാനം പോയിന്റ് ഉയർന്നു.
 

click me!