കാര്യങ്ങള്‍ നീങ്ങുന്നത് 'യുദ്ധത്തിലേക്കോ': ഇന്ത്യയ്ക്ക് വിനയായി അമേരിക്ക- ഇറാന്‍ സംഘര്‍ഷം

By Web TeamFirst Published Jun 21, 2019, 3:47 PM IST
Highlights

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യമാണ് യുഎസ്. അമേരിക്ക - ചൈന വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ അടുത്തമാസം കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. ഫെഡറല്‍ റിസര്‍വിന്‍റെ നടപടി രാജ്യത്തെ എണ്ണ ഉപഭോഗം വര്‍ധിപ്പിക്കുമെന്ന സാഹചര്യവും അന്താരാഷ്ട്ര വിലക്കയറ്റത്തിലേക്ക് നയിച്ചു. 

അമേരിക്കന്‍ ഡ്രോണിനെ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കില്‍ വന്‍ വര്‍ധന. യുഎസിന്‍റെ ഇറാന്‍ ഉപരോധത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി ഇതോടെ ഒരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭയമാണ് പ്രധാനമായും ക്രൂഡ് വില ഉയരാനിടയാക്കിയത്.

ഇറാന്‍ വെടിവെച്ചിട്ട ഡ്രോണ്‍ അന്താരാഷ്ട്ര സമുദ്ര ഭാഗത്തായിരുന്നുവെന്നാണ് അമേരിക്കന്‍ വാദം. ഡ്രോണ്‍ ഇറാന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നുവെന്നാണ് ഇറാന്‍റെ പറയുന്നത്. സംഭവത്തിന് പിന്നാലെ ഇനിയും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന ഇറാന്‍റെ മുന്നറിയിപ്പുകൂടി വന്നതോടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്ക- ഇറാന്‍ യുദ്ധമുണ്ടാകുമോ എന്ന ആശങ്ക വളര്‍ന്നു. 

ഇതോടെ, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 64.75 ഡോളറിലേക്ക് കുതിച്ചുകയറി. ബാരലിന്‍റെ മേലുണ്ടായ വില വര്‍ധന ഏതാണ്ട് നാല് ശതമാനത്തിലെത്തി. ഇതിനൊപ്പം അമേരിക്കയില്‍ അസംസ്കൃത എണ്ണ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും എണ്ണ വില ഉയരാനിടയാക്കി. ഏപ്രിലില്‍ 75 ഡോളറിന് മുകളിലേക്ക് പോയ എണ്ണവില പിന്നീട് ബാരലിന് 60 ന് താഴേക്ക് കുറഞ്ഞിരുന്നു. ആ നിലയില്‍ നിന്നാണ് ഇപ്പോ വീണ്ടും എണ്ണവില തിരിച്ചുകയറുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യമാണ് യുഎസ്. അമേരിക്ക - ചൈന വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ അടുത്തമാസം കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. ഫെഡറല്‍ റിസര്‍വിന്‍റെ നടപടി രാജ്യത്തെ എണ്ണ ഉപഭോഗം വര്‍ധിപ്പിക്കുമെന്ന സാഹചര്യവും അന്താരാഷ്ട്ര വിലക്കയറ്റത്തിലേക്ക് നയിച്ചു. 

എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്രതിനിധികള്‍ ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ എണ്ണവിലയും എണ്ണയുടെ ഉല്‍പാദനവും ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കുകയാണ്. എന്നാല്‍, ഉല്‍പാദനം കൂട്ടാനുളള തീരുമാനം യോഗത്തിലുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജൂണ്‍ അവസാനം വരെ ഉല്‍പാദനം കുറയ്ക്കാനാണ് കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്. പ്രതിദിനം 12 ലക്ഷം ബാരലിന്‍റെ ഉല്‍പാദനം കുറയ്ക്കാനാണ് തീരുമാനം. ഇത് അതേപടി തുടരാനാണ് സാധ്യത. 

നേരത്തെ അമേരിക്ക -ചൈന സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ സാധ്യതയുമാണ് എണ്ണവിലയില്‍ ഇടിവുണ്ടാകാന്‍ കാരണമായത്. എണ്ണ വില ഉയരുന്നത് ഇന്ത്യ അടക്കമുളള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. ക്രൂഡ് നിരക്ക് ഉയര്‍ന്നാല്‍ ഇന്ത്യയുടെ വ്യാപാരക്കമ്മിയും കൂടും. പ്രതിസന്ധി കടുക്കുകയും ചെയ്യും. ആകെ എണ്ണ ഉപഭോഗത്തിന്‍റെ 83.7 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ.

click me!