പൊന്ന് 'സൂപ്പര്‍ ഫോമില്‍': പ്രവചനാതീതമായി സ്വര്‍ണ്ണവില കുതിക്കുന്നു: ഉപഭോക്താക്കള്‍ വന്‍ ആശങ്കയില്‍

By Web TeamFirst Published Feb 5, 2019, 1:07 PM IST
Highlights

രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി നാലിന് വീണ്ടും സ്വര്‍ണ്ണവില റെക്കോര്‍ഡ് ഭേദിച്ചു. ഗ്രാമിന് 3,110 രൂപയും, പവന് 24,880 രൂപയുമായി സ്വര്‍ണ്ണവില ഉയര്‍ന്നു. സ്വര്‍ണ്ണ നിരക്കില്‍ വരും ദിവസങ്ങളിലും വര്‍ധനവുണ്ടായേക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ നിഗമനം. 

വിലയുടെ കാര്യത്തില്‍ മഞ്ഞലോഹം ഇപ്പോള്‍ സൂപ്പര്‍ഫോമിലാണ്. ദിനംപ്രതി സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് ദൃശ്യമാകുന്നത്. പവന് കാല്‍ലക്ഷം രൂപയിലേക്ക് സ്വര്‍ണ്ണവില എത്താന്‍ ഇനി വെറും 120 രൂപ മാത്രം മതിയാകും. നിലവില്‍ പവന് 24,880 രൂപയാണ് സ്വര്‍ണ്ണത്തിന്‍റെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍ സ്വര്‍ണ്ണ വില്‍പ്പന പുരോഗമിക്കുന്നത്. 

പവന് 24,400 രൂപയുമായി സ്വര്‍ണ്ണവില റെക്കോര്‍ഡ് ഭേദിച്ചത് ഇക്കഴിഞ്ഞ ജനുവരി 26 നായിരുന്നു. 2012 നവംബര്‍ 27 ലെ വിലയായ 24,240 രൂപയുടെ റെക്കോര്‍ഡാണ് അന്ന് പഴങ്കഥയായത്. ജനുവരി 26 ന് ശേഷം അടുത്ത മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണവിലയില്‍ വീണ്ടും വന്‍ വര്‍ധനയുണ്ടായി. പിന്നീട് സ്വര്‍ണ്ണവില പവന് 24,600 രൂപയിലേക്കും (ഗ്രാമിന് 3,075) ഫെബ്രുവരി ഒന്നിന് 24,720 ലേക്കും ഉയര്‍ന്നു (ഗ്രാമിന് 3,090).

രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി നാലിന് വീണ്ടും സ്വര്‍ണ്ണവില റെക്കോര്‍ഡ് ഭേദിച്ചു. ഗ്രാമിന് 3,110 രൂപയും, പവന് 24,880 രൂപയുമായി സ്വര്‍ണ്ണവില ഉയര്‍ന്നു. സ്വര്‍ണ്ണ നിരക്കില്‍ വരും ദിവസങ്ങളിലും വര്‍ധനവുണ്ടായേക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ നിഗമനം. 

ആഭ്യന്തര ആവശ്യകതയില്‍ വന്ന വര്‍ധനവാണ് സ്വര്‍ണ്ണവില നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് ഉയരാനുളള പ്രധാന കാരണം. സംസ്ഥാനത്തെ വിവാഹ പാര്‍ട്ടികളില്‍ നിന്നുളള ഡിമാന്‍റ് വിപണിയില്‍ കൂടുതലാണ്. എന്നാല്‍, വിപണിയില്‍ വില വലിയ തോതില്‍ ഉയര്‍ന്നതോടെ അത്യാവശ്യക്കാരല്ലാത്തവര്‍ സ്വര്‍ണ്ണം വാങ്ങാന്‍ മടികാണിക്കാന്‍ തുടങ്ങിയതായാണ് ജ്വല്ലറി ഉടമകളുടെ പറയുന്നത്. 

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ നിരക്ക് നേരിയതോതില്‍ ഉയരുന്നതും വില വര്‍ധനവിന് കാരണമാണ്. ലണ്ടന്‍ വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) തനിത്തങ്കത്തിന് നിരക്ക് 1,315 ഡോളറിലേക്ക് ഉയര്‍ന്നു. എന്നാല്‍, ഈ നിരക്ക് 2011 ല്‍ സ്വര്‍ണ്ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയ 1,895 ഡോളര്‍ എന്ന റെക്കോര്‍ഡ് നിരക്കിലേക്കാള്‍ ഏറെ താഴെയാണ്. വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്ന് നില്‍ക്കുന്നതും സ്വര്‍ണ്ണത്തിന്‍റെ വിലക്കയറ്റത്തിന് കാരണമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞ് നില്‍ക്കുന്നത് സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി ചെലവ് ഉയരാന്‍ കാരണമാകും. നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 71.70 എന്ന താഴ്ന്ന നിലയിലാണ്. 

യുഎസ്-ചൈന വ്യാപാര തര്‍ക്കവും ഓഹരി വിപണികളില്‍ തുടരുന്ന അനിശ്ചിതത്വവും സ്വര്‍ണ്ണത്തിന്‍റെ ആവശ്യകത ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ആവശ്യകത കൂടാറുണ്ട്. സ്വര്‍ണ്ണ ഇറക്കുമതിയില്‍ വരുത്തിയ കുറവും വിലക്കയറ്റത്തെ സ്വാധീനിക്കുന്ന ഘടകമാണ്. മുന്‍പ് 1,000 ടണ്‍ ആയിരുന്നു ഇറക്കുമതിയെങ്കില്‍ ഇപ്പോഴത് 700-800 ടണ്‍ മാത്രമാണ്. ഇതോടൊപ്പം സിംഗപ്പൂള്‍ ഉള്‍പ്പെടെയുളള രാജ്യങ്ങളുടെ സ്വര്‍ണ്ണ ഇറക്കുമതി കൂടുകയും ചെയ്തു. 

2018 ഡിസംബര്‍ 31 ന് പവന് 23,440 രൂപയായിരുന്നു നിരക്ക് എങ്കില്‍ ഫെബ്രുവരി അഞ്ചിന് അത് പവന് 24,880 രൂപയാണ്. ഈ വര്‍ഷം ഇതിനോടകം കൂടിയത് 1,440 രൂപയാണ്. അതായത്, പവന് 25,000 രൂപയിലേക്ക് വെറും 120 രൂപ മാത്രം !. 

click me!