
ഡിസംബർ 30 വരെ ലഭിച്ചിട്ടുള്ള അവസരം ഉപയോഗിച്ചു സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്താത്തവർക്ക് 90 ശതമാനം നികുതിയും പിഴയും ചുമത്തും. ആദായനികുതി ഒഴിവുപരിധിയായ രണ്ടരലക്ഷമോ അതിന് മുകളിലോ ആകും പരിധി.
നവംബർ എട്ടിനാണ് 500 രൂപ, 1000 രൂപ കറൻസികൾ റദ്ദാക്കിയത്. ഇവ ഡിസംബർ 30 വരെ ബാങ്കുകളിൽ നിക്ഷേപിക്കാൻ അവസരം നൽകിയിട്ടുണ്ട്. ഇവ പ്രതിദിനം 4000 രൂപവച്ചും പിന്നീട് 2000 രൂപവച്ചും മാറി മേടിക്കാൻ നൽകിയിരുന്ന അവസരവും തീർന്നു. ഇനി ബാങ്കിൽ നിക്ഷേപിക്കുകയേ മാർഗമുള്ളൂ.
ഈ അവസരമുപയോഗിക്കാത്തവരുടെ പക്കൽനിന്ന് ആദായനികുതി വകുപ്പ് കള്ളപ്പണം കണ്ടെത്തിയാൽ 90 ശതമാനം നികുതിയും പിഴയും ഈടാക്കും. ബാങ്കിൽ ആദായനികുതി ഒഴിവു പരിധിയായ 2.5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചാൽ അതിന് ഉയർന്ന നിരക്കായ 30 ശതമാനം നികുതിയും നികുതിയുടെ ഇരട്ടി പിഴയും ഈടാക്കുമെന്നു നേരത്തേ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
അതിനു നിയമസാധുതയില്ലെന്നു വന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. പാർലമെന്റിന്‍റില്‍ ഈ സമ്മേളനത്തിൽത്തന്നെ ഭേദഗതി ബിൽ അവതരിപ്പിക്കും. കള്ളപ്പണം ഇപ്പോൾ നിക്ഷേപിച്ചവരോടു മയമുള്ള സമീപനം വേണ്ടെന്നാണ് ഗവൺമെന്‍റ് നിലപാട്. അതുകൊണ്ടാണു സത്യസന്ധരായ നികുതിദായകർക്കുള്ള സാധാരണനിരക്ക് പോരാ എന്ന ആലോചന.
സെപ്റ്റംബറിൽ അവസാനിച്ച വരുമാനം വെളിപ്പെടുത്തൽ പദ്ധതി(ഐഡിഎസ്)യിൽ പങ്കെടുത്തവർക്കു നൽകിയ പരിഗണനയും പറ്റില്ല. ഐഡിഎസിൽ വെളിപ്പെടുത്തിയ തുകയുടെ 45 ശതമാനം നികുതിയും പിഴയുമായി ഈടാക്കുകയായിരുന്നു.
ഈ അവസരങ്ങളൊന്നും ഉപയോഗിക്കാത്തവർക്ക് കടുത്ത നിരക്ക് ചുമത്തണമെന്നാണ് നിർദേശം. വിദേശത്ത് സൂക്ഷിച്ച പണം വെളിപ്പെടുത്തിയവരിൽനിന്ന് 60 ശതമാനമാണ് ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് 50 ശതമാനം നികുതി ചുമത്താനും 25 ശതമാനം തുക നാലുവർഷത്തേക്ക് പിൻവലിക്കാൻ പറ്റാതാക്കാനും ഉദ്ദേശിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.