ജിഎസ്ടി; ആശങ്കയോടെ വസ്ത്രവ്യാപാര രംഗം

By Web DeskFirst Published Jul 1, 2017, 11:51 AM IST
Highlights

കൊച്ചി: ചരക്ക് സേവന നികുതി നിലവില്‍ വന്നെങ്കിലും  വസ്ത്രവ്യാപാരമേഖലയില്‍ ഇനിയും പരിഹരിക്കാപ്പെടാന്‍ ആശങ്കകളേറെ. വിറ്റഴിക്കാനുള്ള സ്റ്റോക്കിനും ജിഎസ്ടി ബാധകമായാല്‍ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കച്ചവടക്കാരുടെ വാദം. വസ്ത്രനിര്‍മ്മാണത്തിന്റെ വിവിധ  ഘട്ടങ്ങളില്‍ നികുതി ഏര്‍പ്പെടുത്തുമെന്ന വ്യവസ്ഥയും വ്യാപാരികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു.

ആയിരം രൂപയില്‍ താഴെയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് പഴയ നിരക്ക് പ്രകാരം അഞ്ച് ശതമാനവും, 1000 രൂപക്ക് മുകളിലുള്ളവക്ക് 12 ശതമാനവുമാണ് നികുതി. പഴയ സ്റ്റോക്കിനും ജിഎസ്ടി ബാധകമായേക്കുമെന്ന് കണ്ട് പല കടകളിലും ആദായ വില്‍പന മേളകള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും കോടിക്കണക്കിന് രൂപയുടെ സ്റ്റോക്ക് ഇപ്പോഴും പല കടകളിലുമുണ്ട്. 

അധിക നികുതി വ്യാപാരികള്‍ നല്‍കേണ്ടി വരുമോ, പഴയ സ്റ്റോക്കിന് വില വര്‍ധിപ്പിക്കേണ്ടി വരുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമില്ല. വസ്ത്ര വിപണന രംഗത്ത് ജിഎസ്ടി ഒറ്റനികുതിയേയുള്ളൂവെന്ന്  പറയുമ്പോഴും നൂല്‍ ഉത്പാദനം മുതല്‍ വിപണനം വരയെുള്ള ഒരോ ഘട്ടത്തിലും  നികുതി അടക്കേണ്ടിവരും, ഏതെങ്കിലും ഘട്ടത്തില്‍ അടയ്ക്കാനാവാതെ വന്നാല്‍ പിഴ കൂടി ചേര്‍ത്ത് അടുത്ത ഘട്ടത്തില്‍ അടക്കേണ്ടി വരും.

നൂലിനും മറ്റും നികുതി വരുന്നതോടെ വസ്ത്രവിപണനരംഗത്ത് വിലക്കയറ്റത്തിനും സാധ്യതയുണ്ട്. ചരക്ക് സേവന നികുതിയില്‍ പ്രതിഷേധിച്ച് രാജ്യത്തെ മൊത്തവ്യാപാരകേന്ദ്രങ്ങള്‍ സമരം ചെയ്യുന്നത് ഈ മേഖലയില്‍ വരാനിരിക്കുന്ന സ്തംഭനത്തെയാണ്‍് ചൂണ്ടിക്കാട്ടുന്നതെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

click me!