നവകേരള നിര്‍മാണം മുഖ്യ പരിഗണന: നികുതി കൂടുന്നത് വിലക്കയറ്റത്തിന് വഴിവെച്ചേക്കും; പ്രധാന സംഭവം കേരള ബാങ്ക്

By Web TeamFirst Published Jan 31, 2019, 12:11 PM IST
Highlights

12, 18, 28 ശതമാനം ജിഎസ്ടിയുളള ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തുമെന്നാണ് തോമസ് ഐസക് സഭയില്‍ വ്യക്തമാക്കിയത്.  ഈ വര്‍ഷത്തെ പ്രധാന സംഭവം കേരള ബാങ്ക് രൂപീകരണമാകുമെന്നാണ് ധനമന്ത്രി സഭയെ അറിയിച്ചത്

തിരുവനന്തപുരം: കേരള ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനം നവകേരള നിര്‍മാണം തന്നെ. നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. റീബില്‍ഡ് കേരള പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാകും നവകേരള നിര്‍മാണം നടപ്പാക്കുക. എന്നാല്‍, പ്രളയ സെസ് 12 ശതമാനം ജിഎസ്ടിയുടെ പരിധിയില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്ക് കൂടി ബാധകമാക്കിയത് സംസ്ഥാനത്ത് വിലക്കയറ്റത്തിന് വഴിവച്ചേക്കും.

12, 18, 28 ശതമാനം ജിഎസ്ടിയുളള ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തുമെന്നാണ് തോമസ് ഐസക് സഭയില്‍ വ്യക്തമാക്കിയത്.  ഈ വര്‍ഷത്തെ പ്രധാന സംഭവം കേരള ബാങ്ക് രൂപീകരണമാകുമെന്നാണ് ധനമന്ത്രി സഭയെ അറിയിച്ചത്. 

ബിയര്‍, വൈന്‍ ഉള്‍പ്പടെ എല്ലാ മദ്യത്തിന്‍റെയും നികുതി രണ്ട് ശതമാനം സര്‍ക്കാര്‍ ഉയര്‍ത്തി. സിനിമ ടിക്കറ്റുകള്‍ക്ക് 10 ശതമാനം വിലകൂട്ടാനുളള നടപടി സംസ്ഥാനത്തെ സിനിമ വിനോദ വ്യവസായങ്ങള്‍ക്ക് തിരിച്ചടിയായേക്കും. 

പ്രളയാനന്തര പുനരധിവാസം കേരളം വിജയകരമായി പൂര്‍ത്തിയാക്കിയതായി ധനമന്ത്രി അറിയിച്ചു. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രാമുഖ്യം നല്‍കുന്ന ബജറ്റാണ് തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി, പ്രളയ ബാധ്യത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായി. തിരുവനന്തപുരം - കാസര്‍കോട് സമാന്തര അതിവേഗ റെയില്‍പാതയുടെ നിര്‍മാണം ഈ വര്‍ഷം തുടങ്ങും എന്നതാണ് കേരള അടിസ്ഥാന സൗകര്യ വികസന രംഗത്തെ വന്‍ പ്രഖ്യാപനം. കേരള ബോട്ട് ലീഗ് തുടങ്ങുമെന്നും അതിനെ പുതിയ ടൂറിസം സീസണാക്കി മാറ്റുമെന്ന പ്രഖ്യാപനം ടൂറിസം വന്‍ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

സ്ത്രീ ശാക്തീകരണത്തിന് 1420 കോടി രൂപയുടെ ബജറ്റില്‍ വകയിരുത്തി. കേരളത്തിന്‍റെ സൈന്യമായ മത്സ്യതൊഴിലാളികള്‍ക്കായി വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖവും തീരദേശ മേഖലവയ്ക്ക് 1000 കോടി രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായും സ്റ്റാര്‍ട്ടപ്പുകള്‍ക്കായും വന്‍ പദ്ധതികള്‍ ബജറ്റില്‍ ഇടം നേടി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 70 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇളവും സര്‍ക്കാര്‍ പ്രഖ്യപിച്ചു. ക്ഷേമ പെന്‍ഷനുകളില്‍ സര്‍ക്കാര്‍ നൂറ് രൂപ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ശബരിമലയ്ക്ക് പ്രത്യേക പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ശബരിമലയ്ക്കായി 739 കോടി രൂപ വകയിരുത്തി. 
 

click me!