ബിവറേജസ് കോർപ്പറേഷന്‍റെ പ്രതിദിന വിറ്റുവരുമാനം ശരാശരി 29 കോടിരൂപയാണ്. കേന്ദ്രസർക്കാരിന്‍റെ തീരുമാനം വന്ന എട്ടാം തീയതിയും ബെവ്ക്കോയുടെ വിൽപ്പന 29 കോടി കടന്നു. തീരുമാനം വന്നതിന് ശേഷം 500, 1000രൂപ നോട്ടുകള്‍ സ്വീകിക്കില്ലെന്ന ബോർഡ് ഔട്ട് ലെറ്റുകളുടെ മുന്നിൽ തൂക്കിയതോടെ ഉപഭോക്താക്കള്‍ വലഞ്ഞു.
ഫലമോ ബെവ്ക്കോയുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു. ബുധനാഴ്ചത്തെ മദ്യ വിൽപ്പന 18 കോടിയാണ്. 38 ശതമാനം കുറവ്. വ്യാഴ്ച 20 കോടി 15 ലക്ഷം. 31 ശതമാനം വിൽപ്പന കുറവാണ്. ഇന്നലെയും വിൽപ്പന 20കോടിക്കടുത്ത് മാത്രമാണെന്ന് ബെവ്ക്കോ അധികൃതർ പറയുന്നു.
നികുതിയിനത്തിൽ സർക്കാറിന്‍റെ പ്രധാന നികുതി സ്ത്രോതസാണ് ബെവ്ക്കോ. 1030 കോടിയാണ് കഴിഞ്ഞ മാസത്തെ വിറ്റുവരവ്. നികുതിയായും സെസ്സായും ഇതിൽ 80 ശതമാനം സർക്കാർ ഖജനാവാലാണ് എത്തുന്നത്. മദ്യവിൽപ്പന കുറഞ്ഞത് സർക്കാർ വരുമാനത്തിൽ വലിയ തിരിച്ചടിയാകും.
എന്നാൽ ഈ കുറവ് മറ്റൊരു അർത്ഥത്തിലും കാണുന്നവരുണ്ട്. സർക്കാരിന്‍റെ മദ്യനയത്തിന് കഴിയാത്ത കാര്യം കേന്ദ്രസർക്കാരിന പണം പിന്‍വലിക്കലിലൂടെ സാധിച്ചല്ലോയെന്ന ആശ്വസിക്കുന്നവരുമുണ്ട്.