
മുംബൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. ബജറ്റ് പ്രസംഗത്തിന് മുമ്പ് സെൻസെക്‌സ് 200 പോയിൻ്റ് ഉയർന്നു. ബജറ്റ് പ്രമാണിച്ച് ഇന്ന് ഓഹരി വിപണിയുടെ പ്രത്യേക സെഷൻ ആണ് നടക്കുന്നത് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്‌സ് 184 പോയിൻ്റ് ഉയർന്ന് 77,685.03 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 50, 0.23 ശതമാനം ഉയർന്ന് 23,561.65 പോയിൻ്റിലെത്തി. അതേസമയം, യുഎസ് ഡൊണാൾഡ് ട്രംപ് കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് അറിയിച്ചതിനെത്തുടർന്ന് ഒറ്റരാത്രികൊണ്ട് യുഎസ് സൂചികകൾ വെള്ളിയാഴ്ച താഴ്ന്നു.
രാവിലെ 11 മണിക്ക് സീതാരാമൻ പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങും. ആദായനികുതി ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ നികുതിദായകർ. വളർച്ചയ്ക്ക് മുൻഗണന നൽകുക, മൂലധനച്ചെലവ് വർദ്ധിപ്പിക്കുക, ആദായനികുതി വെട്ടിക്കുറച്ച് ഉപഭോഗം വർദ്ധിപ്പിക്കുക എന്ന കാര്യങ്ങളിൽ ധനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന.
ഓഹരി വിപണിയുടെ ബജറ്റ് പ്രതീക്ഷകൾ:
1) വളർച്ച ലക്ഷ്യംവെച്ച് മൂലധന ചെലവ് വർദ്ധിപ്പിക്കുക.
2) ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് ആദായ നികുതി നിരക്ക് കുറയ്ക്കുക.
3) സാമ്പത്തിക സ്ഥിരത നിലനിർത്താൻ ധനക്കമ്മി കുറയ്ക്കുക
4) രൂപയുടെ മൂല്യം ഉയർത്തുക
5) വിപണി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് നിക്ഷേപകരുടെ നികുതി ഭാരം ലഘൂകരിക്കുക.
വരുന്ന സാമ്പത്തിക വർഷത്തിനുള്ളിൽ രാജ്യത്തിൻറെ ധനക്കമ്മി 4.5%-ന് താഴെയായി നിലനിർത്തണമെങ്കിൽ മൂലധനച്ചെലവിൽ ഗണ്യമായ വർദ്ധനവ് undakanam .അല്ലെങ്കിൽ ഉപഭോഗ ചെലവ് പരിമിതപ്പെടുത്താൻ കഴിയണം എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.