എഫ്പിഒയ്ക്ക് തയ്യാറെടുത്ത് യെസ് ബാങ്ക്: 15,000 കോ‌ടി ലക്ഷ്യം; ബാങ്കിന്റെ ഓഹരി മൂല്യം ഉയർന്നു

By Web TeamFirst Published Jul 9, 2020, 5:51 PM IST
Highlights

കഴിഞ്ഞ ക്ലോസിംഗ് മാർക്കിനേക്കാൾ ഒരു ശതമാനത്തിലധികമാണ് മൂല്യത്തിലെ വർധന.
 

മുംബൈ: ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) വഴി 15,000 കോടി രൂപ സമാഹരിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗിൽ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് വ്യക്തമാക്കി. പുതിയ ഇക്വിറ്റി ഷെയറുകൾ ഇഷ്യു ചെയ്യുന്നതിലൂടെ തുക സമാഹരിക്കുന്നതിന് മുന്നോടിയായുളള റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പുറത്തിറക്കിയതായി ബാങ്ക് ഫയലിം​ഗിൽ വ്യക്തമാക്കി. ഈ ആഴ്ച ആദ്യം, യെസ് ബാങ്കിന് നടപടികളുമായി മുന്നോട്ട് പോകാൻ ഡയറക്ടർ ബോർഡിന്റെ ക്യാപിറ്റൽ റൈസിംഗ് കമ്മിറ്റി (സിആർ‌സി) യിൽ നിന്ന് അനുമതി ലഭിച്ചിരുന്നു.

എഫ്പിഒ ജൂലൈ 15 ന് തുറന്ന് ജൂലൈ 17 ന് അവസാനിക്കും. ഇക്വിറ്റി ഷെയറുകൾ രണ്ട് രൂപ മുഖവില നിരക്കിൽ വാഗ്ദാനം ചെയ്യുമെന്നും ഫയലിംഗിൽ വ്യക്തമാക്കി. രണ്ടായിരം കോടി രൂപയുടെ ഓഹരികൾ ബാങ്കിലെ ജീവനക്കാർക്കായി നീക്കിവയ്ക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1,760 കോടി രൂപ പൊതു ഓഫറിനായി നിക്ഷേപിക്കുമെന്ന് അറിയിച്ചു. ഈ വർഷം മാർച്ചിൽ സ്റ്റേറ്റ് ബാങ്ക് ബോർഡ് 7,250 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകിയിരുന്നു. ഈ വർഷം ആദ്യം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) യെസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. അതിനുശേഷം എസ്‌ബി‌ഐയും മറ്റ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ ബാങ്കിൽ ഓഹരി വിഹിതം സ്വന്തമാക്കിയിരുന്നു. 

ഇന്ന് ഓഹരി വിപണിയിൽ, എഫ്പിഒ വാർത്തകൾ പുറത്തുവന്നതോടെ യെസ് ബാങ്ക് ഓഹരികൾ ഉയർന്നു. ഉച്ചയ്ക്ക് 1: 15 ന് ബാങ്കിന്റെ ഓഹരികൾ 26.40 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ ക്ലോസിംഗ് മാർക്കിനേക്കാൾ ഒരു ശതമാനത്തിലധികമാണ് വർധന.

click me!