ഫാഷന്‍ വിപണി കരകയറുന്നു, ഇന്ത്യക്കാര്‍ക്ക് അടിവസ്ത്രം മാത്രം വേണ്ട, സീസണിലും പച്ചതൊടാതെ വിപണി

By Web TeamFirst Published Oct 26, 2019, 5:34 PM IST
Highlights
  • കരകയറാതെ അടിവസ്ത്ര വിപണി
  • ഫാഷന്‍ രംഗത്തെ ചലനങ്ങള്‍ അടവസ്ത്ര വിപണിയില്‍ പ്രകടമാകുന്നില്ല
  • പ്രധാന ബ്രാന്‍ഡുകളുടെ അടിവസ്ത്ര വില്‍പ്പന താഴോട്ട് തന്നെ

ദില്ലി: അടിവസ്ത്ര വില്‍പ്പനയില്‍ ഇന്ത്യയിലുണ്ടായ കുറവ് നേരത്തെയും വാര്‍ത്തയായിരുന്നു. എന്നാല്‍ ഫാഷന്‍ രംഗത്ത് ആകെ ഉണ്ടായ ഇടിവിന്‍റെ ഭാഗമായിട്ടായിരുന്നു അത്. ഉത്സവ സീസണില്‍ ഫാഷന്‍ വിപണി മെച്ചമുണ്ടാക്കുമ്പോഴും അടിവസ്ത്ര വിപണി താഴോട്ട് തന്നെയാണെന്നാണ് നിര്‍മാതാക്കളെ ഉദ്ധരിച്ച് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയുമടക്കം അടിവസ്ത്ര വിപണിയില്‍ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പ്രധാന ബ്രാന്‍ഡുകളെല്ലാം വസ്ത്രവിപണിയില്‍ താളം കണ്ടെത്തുമ്പോള്‍ അടിവസ്ത്ര ബ്രാന്‍ഡുകള്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടിലാണ്.

നോട്ട് നിരോധനവും ജിഎസ്ടിയുമടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ ആഘാതത്തില്‍ നിന്ന്  ചെറുകിട-ചില്ലറ വിപണി തിരിച്ചുവരാത്തതാണ് അടിവസ്ത്ര വ്യാപാര വിപണിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെറുകിട വ്യാപാരികള്‍ അഥവാ മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‍ലെറ്റുകളാണ് ഇന്ത്യയിലെ മൊത്തം വിപണനത്തിന്‍റെ 60 ശതമാനവും നടത്തുന്നത്. എന്നാല്‍ ഇത് തീര്‍ത്തും വിപരീത ദിശയിലാണ്.  പല വ്യാപാരികളുടെയും വാങ്ങല്‍ ശേഷി കുറഞ്ഞു. ചെറുകിട വ്യാപാരികള്‍ക്ക് നിര്‍മാതാക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ സാധിക്കുന്നില്ല.

2014ല്‍ 19950 കോടിയായിരുന്നു ഇന്ത്യയുടെ അടിവസ്ത്രവിപണി മൂല്യം. അത് വര്‍ഷം തോറും 13 ശതമാനം വര്‍ധിച്ച് 2024ല്‍ 68270 കോടിയിലേക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. വരുമാന വര്‍ധനവും ഫാഷന്‍ രംഗത്തെ വളര്‍ച്ചയും കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നതും അടിവസ്ത്ര വിപണയില്‍ വളര്‍ച്ചയുണ്ടാക്കുമെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ ഇന്ത്യന്‍ സമ്പത് വ്യവസ്ഥയിലെ പരിഷ്കാരങ്ങള്‍ മൂലം ഇല്ലാതായെന്നാ നിര്‍മാതാക്കള്‍ പറയുന്നു.

click me!