കല്യാണ്‍ ജ്വല്ലേഴ്‌സ് ഐപിഒ: അവസാന ദിവസം വിപണിയിൽ മികച്ച പ്രതികരണം

By Web TeamFirst Published Mar 18, 2021, 10:19 PM IST
Highlights

ഓഹരി വിൽപ്പനയിൽ നിന്നുള്ള വരുമാനം പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി കല്യാൺ ജ്വല്ലേഴ്സ് ഉപയോഗിക്കും.

മുംബൈ: വാര്‍ബര്‍ഗ് പിന്‍കസ് നിക്ഷേപമുളള കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഐപിഒയ്ക്ക് വിപണിയില്‍ മികച്ച പ്രതികരണം. ഐപിഒയുടെ (പ്രാഥമിക ഓഹരി വില്‍പ്പന) അവസാന ദിവസമായപ്പോഴേക്കും ആകെ ഇഷ്യുവിന്റെ 2.61 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നടന്നു. 

9.57 കോടി ഓഹരികള്‍ക്കായി 24.95 കോടി ബിഡ്ഡുകള്‍ ലഭിച്ചു. കട്ട് ഓഫ് നിരക്കിന് 10.41 കോടി ബിഡ്ഡുകള്‍ ലഭിച്ചതായി എന്‍എസ്ഇ ഡേറ്റ വ്യക്തമാക്കുന്നു. റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം 1.47 തവണയും സ്ഥാപനേതര നിക്ഷേപകരുടെ ഭാഗം 97 ശതമാനവും യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരുടെ ഭാഗം 1.18 തവണയും സബ്സ്ക്രൈബ് ചെയ്തു.

കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾക്ക് 86-87 രൂപയാണ് തറവിലയായി നിശ്ചയിച്ചിരുന്നത്. ഇതിലൂടെ 1,175 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ ഓഹരി വില്‍പ്പന വഴി 800 കോടി രൂപ സമാഹരിക്കാനാണ് ജ്വല്ലറി ഗ്രൂപ്പിന്റെ പദ്ധതി. ഇതോടൊപ്പം ഓഫര്‍ ഫോര്‍ സെയില്‍ വഴി 4.31 കോടി ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 375 കോടിയും സമാഹരിക്കും.

ഓഹരി വിൽപ്പനയിൽ നിന്നുള്ള വരുമാനം പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി കല്യാൺ ജ്വല്ലേഴ്സ് ഉപയോഗിക്കും.

സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ്, ആക്സിസ് ക്യാപിറ്റൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ്, ബോബ് ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവയാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. മറ്റ് ഐപിഒകളിൽ, നസാറ ടെക്നോളജീസ് ഓഹരി വിൽപ്പന വിപണിയിൽ വലിയ ഡിമാൻഡാണ് നേടിയെടുത്തത്.
 

click me!