കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരി വിൽപ്പനയ്ക്ക് സെബിയുടെ അനുമതി, നടക്കാനിരിക്കുന്നത് കോടികളുടെ ഐപിഒ

By Web TeamFirst Published Oct 20, 2020, 2:11 PM IST
Highlights

കമ്പനിക്ക് നിലവിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകളും മിഡിൽ ഈസ്റ്റിൽ 30 ഷോറൂമുകളും ഉണ്ട്. 

മുംബൈ: പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ (ഐപിഒ) 1,750 കോടി രൂപ സമാഹരിക്കാൻ കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ അനുമതി നൽകി. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) അനുസരിച്ച് 1,000 കോടി വരെ പുതിയ ഇക്വിറ്റി ഇഷ്യു ചെയ്തും 750 കോടി വിലമതിക്കുന്ന ഓഫർ ഓഫ് സെയിലും (ഒഎഫ്എസ്) ചേർന്നതാണ് ഐപിഒ.

കല്യാൺ ജ്വല്ലേഴ്സിന്റെ പ്രൊമോട്ടർ ടി എസ് കല്യാണരാമൻ 250 കോടി വരെ വിലമതിക്കുന്ന ഓഹരികൾ ഓഫ് ലോഡ് ചെയ്യും, ഹൈഡെൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് OFS റൂട്ടിലൂടെ 500 കോടി മൂല്യമുളള ഓഹരികൾ വിൽക്കും. ഓഗസ്റ്റിൽ ഐപിഒയ്ക്കുളള കരട് സമർപ്പിച്ച കല്യാൺ ജ്വല്ലേഴ്സ് ഒടുവിൽ ആദ്യ പബ്ലിക് ഓഫർ (ഐപിഒ), ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) തുടങ്ങിയവയിലൂടെ ധനസമാഹരണം നടത്താൻ സെബി അനുമതി നൽകി. 

ഓഹരികളുടെ പുതിയ ഇഷ്യുവിൽ നിന്നുള്ള വരുമാനം പ്രവർത്തന മൂലധന ആവശ്യകതകൾക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും. കമ്പനിക്ക് നിലവിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകളും മിഡിൽ ഈസ്റ്റിൽ 30 ഷോറൂമുകളും ഉണ്ട്. കല്യാൺ ജ്വല്ലേഴ്സ് രാജ്യത്തെ ജ്വല്ലറി വ്യവസായത്തിലെ പ്രമുഖ ബ്രാൻഡാണ്. 

ആക്സിസ് ക്യാപിറ്റൽ, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ് ബി ഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവയാണ് ആഗോള കോർഡിനേറ്റർമാരും ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരും. കമ്പനിയുടെ പ്രാഥമിക ഓഹരി വിൽപ്പന സംബന്ധിച്ച് കഴിഞ്ഞ മാസം സെബി മർച്ചന്റ് ബാങ്കറിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇത് വിശദമായ പരിശോധിച്ച ശേഷമാണ് സെബി വിൽപ്പനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. 

click me!