വിപണിയില്‍ സമ്മര്‍ദ്ദം കനക്കുന്നു, റിസര്‍വ് ബാങ്ക് തീരുമാനങ്ങള്‍ വ്യാപാരത്തെ പിന്നോട്ടടിച്ചു: കേന്ദ്ര ബാങ്കിന്‍റെ പ്രവചനം ആശങ്കയുണര്‍ത്തുന്നത്

By Web TeamFirst Published Dec 5, 2019, 2:32 PM IST
Highlights

ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ ധനനയ സമിതി യോഗം ചേര്‍ന്നത് വളർച്ച, സാമ്പത്തിക സ്ഥിരത, പൊതു ധനസ്ഥിതി എന്നിവയെക്കുറിച്ചുള്ള രാജ്യത്തിന്‍റെ വര്‍ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ്. 

മുംബൈ: റിസര്‍വ് ബാങ്ക് പണനയ അവലോകനയോഗ തീരുമാനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണി സമ്മര്‍ദ്ദത്തിലേക്ക് നീങ്ങി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനമായി നിലനിര്‍ത്തുകയും 2019- 20 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളർച്ചാ എസ്റ്റിമേറ്റ് 6.1 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുകയും ചെയ്തതോടെയാണ് വ്യാപാരത്തില്‍ ഇടിവുണ്ടായത്. ബി‌എസ്‌ഇ ഓട്ടോ സൂചിക 86 പോയിൻറ് അഥവാ 0.4 ശതമാനം ഇടിഞ്ഞ് 17,838 ൽ എത്തി. ബി‌എസ്‌ഇ ബാങ്കെക്സ് 200 പോയിൻറ് അഥവാ 0.5 ശതമാനം ഇടിഞ്ഞ് 36,222 ൽ എത്തി.

ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ ധനനയ സമിതി യോഗം ചേര്‍ന്നത് വളർച്ച, സാമ്പത്തിക സ്ഥിരത, പൊതു ധനസ്ഥിതി എന്നിവയെക്കുറിച്ചുള്ള രാജ്യത്തിന്‍റെ വര്‍ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ്. 

ഇന്ത്യയുടെ ജിഡിപി അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉത്പാദനം ജൂലൈ-സെപ്റ്റംബർ കാലയളവിൽ 4.5 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. ഇത് ആറര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണ്. ഭക്ഷ്യവിലയിലുണ്ടായ വർധനവാണ് ഒരു വർഷത്തിനിടെ ആദ്യമായി പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ നാല് ശതമാനം ഇടത്തരം ലക്ഷ്യത്തെ മറികടന്നത്. അതേസമയം, സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനകാര്യങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ട്, എന്നാലും മിക്ക ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യ വളർച്ചാ പ്രവചനങ്ങൾ കുറച്ചിട്ടുണ്ട്.
 

click me!