കാര്‍വിക്ക് ഇളവുകള്‍ നല്‍കാനാകില്ല, നിലപാട് കടുപ്പിച്ച് സെബി; ഉത്തരവിറക്കി മുഴുവന്‍ സമയ അംഗം

By Web TeamFirst Published Nov 30, 2019, 3:20 PM IST
Highlights

ഉപഭോക്താക്കളുടെ പണം വഴിതിരിച്ചുവിട്ടതായും അവർ അംഗീകാരമില്ലാത്ത ട്രേഡുകളിൽ ഏർപ്പെട്ടതായും കണ്ടെത്തിയതിനെത്തുടർന്ന് നവംബർ 22 ലെ ഓർഡർ വഴി കാർവിയെ ഉപഭോക്താക്കളുടെ പവർ ഓഫ് അറ്റോർണി ഉപയോഗിക്കുന്നതിന് സെബി വിലക്കിയിരുന്നു.

മുംബൈ: പവര്‍ ഓഫ് അറ്റോര്‍ണി (പിഒഎ) ഉപയോഗത്തില്‍ പുന: പരിശോധനയ്ക്ക് തയ്യാറാകാതെ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). കാര്‍വിയുടെ അപേക്ഷയില്‍ പിഒഎയുടെ പരിമിത ഉപയോഗത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്എടി) സെബിയോട് ആവശ്യപ്പെട്ടിരുന്നു. 

ഇതിന് മറുപടിയായി പിഒഎ ഉപയോഗിക്കാന്‍ കാര്‍വിക്ക് അനുമതി നല്‍കാനാകില്ലെന്ന് വെള്ളിയാഴ്ച രാത്രി തന്നെ സെബി വ്യക്തമാക്കി. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കാര്‍വി തങ്ങളുടെ നിക്ഷേപകരോട് കാണിച്ചിരിക്കുന്നത് അതിഗുരുതരമായ കുറ്റകൃത്യമാണെന്ന് സെബി വ്യക്തമാക്കുന്നു. ഈ അവസരത്തില്‍ പിഒഎ ഉപയോഗിക്കാന്‍ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയെ അനുവദിക്കുന്നത് വിവേകശൂന്യമായ നടപടിയാണെന്ന് വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സെബി മുഴുവന്‍ സമയ അംഗത്തിന്‍റെ ഉത്തരവ്. 

ക്ലയന്റ് ട്രേഡുകളെ സംബന്ധിച്ച പ്രശ്ന പരിഹരിക്കുന്നതിന് കാർവിക്ക് ഇടക്കാല ആശ്വാസം നൽകാമോ എന്ന് തീരുമാനിക്കാൻ വെള്ളിയാഴ്ച എസ്എടി സെബിയോട് നിർദ്ദേശിച്ചിരുന്നു.

ഉപഭോക്താക്കളുടെ പണം വഴിതിരിച്ചുവിട്ടതായും അവർ അംഗീകാരമില്ലാത്ത ട്രേഡുകളിൽ ഏർപ്പെട്ടതായും കണ്ടെത്തിയതിനെത്തുടർന്ന് നവംബർ 22 ലെ ഓർഡർ വഴി കാർവിയെ ഉപഭോക്താക്കളുടെ പവർ ഓഫ് അറ്റോർണി ഉപയോഗിക്കുന്നതിന് സെബി വിലക്കിയിരുന്നു.

അംഗീകാരമില്ലാതെ വിവിധ വായ്പദാതാക്കള്‍ക്ക് പണയം വച്ചുകൊണ്ട് കാർവി ക്ലയന്റ് സെക്യൂരിറ്റികൾ ദുരുപയോഗം ചെയ്തു. ഈ ഇടപാടുകളുടെ ആകെ മൂല്യം 2,000 കോടി രൂപയ്ക്ക് മുകളിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഇന്ത്യയിലെ ഒരു സ്റ്റോക്ക് ബ്രോക്കറുടെ ഏറ്റവും വലിയ വീഴ്ചകളിൽ ഒന്നാണ്. ചില സെക്യൂരിറ്റികൾ കൈമാറ്റം ചെയ്യപ്പെടുകയും വില്‍ക്കുകയും ചെയ്തതിലൂടെ വരുമാനം കാർവിയുടെ സ്വന്തം റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് അവര്‍ മാറ്റി. ഇതും ഗുരുതര വീഴ്ചയാണ്. കാര്‍വി നടത്തിയത് അതീവ ഗുരുതരമായ വെട്ടിപ്പാണെന്നാണ് സെബി കണ്ട‍െത്തിയിരിക്കുന്നത്. കാര്‍വിയുടെ ക്ലയ്റ്റ് സെക്യൂരിറ്റി ദുരുപയോഗം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ നിക്ഷേപകരുടെ ഇടയില്‍ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. 

click me!