ആർബിഐ പ്രഖ്യാപനം, യുഎസ്-ചൈന സംഘർഷം: ഇന്ത്യൻ ഓഹരികൾ ഇ‌ടിഞ്ഞു

By Web TeamFirst Published May 22, 2020, 6:27 PM IST
Highlights

എണ്ണ വില അഞ്ച് ശതമാനം ഇടിഞ്ഞ് ബാരലിന് 34 ഡോളറിലെത്തി. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) പണനയ അവലോകന പ്രഖ്യാപനങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇടിഞ്ഞു. വായ്പാ മൊറ‌‌‌ട്ടോറിയം പദ്ധതി മൂന്ന് മാസത്തേക്ക് കൂ‌ടി നീട്ടിയതോടെ ബാങ്ക് -ധനകാര്യ സേവന കമ്പനികളു‌‌ടെ ഓഹരികൾ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റിൽ നഷ്ട മാർജിനിലേക്ക് വീണു.

ഏഷ്യൻ ഓഹരികളിലെ സമ്മർദ്ദത്തെ തുടർന്ന് രണ്ട് ദിവസത്തെ നേട്ടങ്ങൾക്ക് ശേഷം, ആഭ്യന്തര ഇക്വിറ്റികൾ നഷ്ടത്തോ‌ടെയാണ് വ്യാപാരത്തിലേക്ക് കടന്നത്. കൊറോണ വൈറസ് പകർച്ചവ്യാധിയു‌ടെ ദീർഘകാല പ്രത്യാഘാതത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഇടിവിന് കാരണം. പുതിയ യുഎസ് -ചൈന വ്യാപാര സംഘർഷവും വിപണികളു‌ടെ മുന്നേറ്റത്തെ ത‌ടഞ്ഞു. 

സെൻസെക്സ് 260.31 പോയിൻറ് അഥവാ 0.8 ശതമാനം ഇടിഞ്ഞ് 30,672.59 ലെത്തി. നിഫ്റ്റി 50 67.00 പോയിൻറ് അഥവാ 0.7 ശതമാനം ഇടിഞ്ഞ് 9,039.25 ൽ എത്തി.

ആക്സിസ് ബാങ്ക് നിഫ്റ്റി 50 ൽ ഏറ്റവും മോശം പ്രകടനമാണ് ഇന്ന് കാഴ്ചവച്ചത്. ഏകദേശം ആറ് ശതമാനമായിരുന്നു ബാങ്കിന്റെ നഷ്ടം. എച്ച്ഡിഎഫ്സി, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളും മോശം പ്രകടനമാണ് നടത്തിയത്. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, ശ്രീ സിമൻറ്, ഇൻഫോസിസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ച ഓഹരികൾ. 

ഏഷ്യൻ വിപണികൾ വീണു

നിക്ഷേപ സ്ഥാപനമായ കെകെആർ 11,367 കോടി രൂപ ജിയോ പ്ലാറ്റ്‌ഫോമിൽ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്ന് ആർ‌ഐ‌എൽ ഓഹരികൾ 0.5 ശതമാനം കുറഞ്ഞ് 1,431.60 രൂപയായി.

വിശാലമായ വിപണിയിൽ ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.83 ശതമാനം ഇടിഞ്ഞ് 11,270 ലെത്തി. ബി‌എസ്‌ഇ സ്‌മോൾകാപ്പ് സൂചിക 0.23 ശതമാനം ഇടിഞ്ഞ് 10,524.23 ൽ അവസാനിച്ചു.

പ്രധാന സൂചികയായ ഹാംഗ് സെങ് അഞ്ച് ശതമാനത്തിലധികം തകർന്നു. ഹോങ്കോങ്ങിൽ പുതിയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതും, യുഎസും ചൈനയും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും ഏഷ്യയിലെ പ്രധാന വിപണികളെ സമ്മർദ്ദത്തിലാക്കി. ജപ്പാനിലെ നിക്കി 225 0.8 ശതമാനവും ചൈനയിലെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 2 ശതമാനവും ഇടിഞ്ഞു.

ചരക്കുകളിൽ, എണ്ണ വില അഞ്ച് ശതമാനം ഇടിഞ്ഞ് ബാരലിന് 34 ഡോളറിലെത്തി. 

കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍  ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ  മൊറട്ടോറിയം റിസര്‍വ് ബാങ്ക് മൂന്നു മാസത്തേക്ക് കൂടി നിട്ടീ. ആഗസ്റ്റ് 31 വരെയാണ് മോറട്ടോറിയം നീട്ടിയത്. റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകള്‍ 0.40 ശതമാനം കുറച്ചതായും കൊവിഡ് പ്രതിസന്ധി രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച് നിരക്ക് പൂജ്യത്തില്‍ താഴെ ആകുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 

Read also: 2000 ത്തിന് ശേഷമുളള ഏറ്റവും വലിയ ഇളവ്, ധനനയ നിലപാട് മാറ്റാതെ റിസർവ് ബാങ്ക് പണനയ സമിതി മുന്നോട്ട്

click me!