Share Market Today: ഐടി മേഖല കൈവിട്ടു, സെൻസെക്‌സ് 879 പോയിന്റ് ഇടിഞ്ഞു , നിഫ്റ്റി 18,400ന് സമീപം

By Web TeamFirst Published Dec 15, 2022, 4:54 PM IST
Highlights

യു എസ് ഫെഡ് നിരക്ക് വിപണിയെ പിടിച്ച് കുലുക്കി. സെൻസെക്‌സും നിഫ്റ്റിയും കൂപ്പുകുത്തി. ഐടി മേഖല ഏറ്റവും കൂടുതൽ വിപണിയെ തളർത്തി 
 

മുംബൈ: വിവിധ മേഖലകളിലെ ഓഹരികളിൽ നിന്നും നിക്ഷേപകർ പിൻവാങ്ങിയതോടെ ആഭ്യന്തര വിപണി നഷ്ടം നേരിട്ടു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ്  879 പോയിന്റ് അഥവാ 1.4 ശതമാനം ഇടിഞ്ഞ് 61,799 ലും നിഫ്റ്റി  245 പോയിന്റ് അല്ലെങ്കിൽ 1.32 ശതമാനം ഇടിഞ്ഞ് 18,415 ലും വ്യാപാരം അവസാനിപ്പിച്ചു. 

യുഎസ് ഫെഡറൽ റിസർവ് 2023 അവസാനത്തോടെ പലിശനിരക്ക് 5 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് സൂചന നൽകിയതിന് ശേഷം ആഗോള വിപണികളിലുടനീളം നിക്ഷേപകർ ജാഗ്രത പാലിച്ചു. 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരിക്കും എന്നാണ് സൂചന 

സൺ ഫാർമ, എൻ‌ടി‌പി‌സി എന്നീ രണ്ട് ഓഹരികൾക്ക് മാത്രമാണ് സെൻസെക്‌സിലെ നേട്ടം നിലനിർത്താനായത്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, എസ്ബിഐ ലൈഫ്, എം ആൻഡ് എം എന്നിവയുൾപ്പെടെ അഞ്ച് ഓഹരികൾ നിഫ്റ്റിയിൽ മുന്നേറി.

വിശാലമായ വിപണികളിൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.05 ശതമാനം ഇടിഞ്ഞപ്പോൾ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.6 ശതമാനം ഇടിഞ്ഞു. മേഖലകളിൽ, നിഫ്റ്റി ഐടിയാണ്  ഏറ്റവും കൂടുതൽ ഇടിഞ്ഞത്, 2 ശതമാനത്തിലധികം ഐടി സൂചിക ഇടിഞ്ഞു. ഇതിന് പിന്നാലെ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയും 1.88 ശതമാനം താഴ്ന്നു.

യുഎസ് ഫെഡറൽ റിസർവിന്റെ ഏറ്റവും പുതിയ നയ അപ്‌ഡേറ്റിനെത്തുടർന്ന് ആഗോള വിപണികൾ ഇടിഞ്ഞതിനാൽ ആഗോള ഓഹരികൾ ഇന്ന് പിൻവാങ്ങി. പാൻ-യൂറോപ്യൻ സ്റ്റോക്സ് 600, ആദ്യകാല വ്യാപാരത്തിൽ 1.2 ശതമാനം ഇടിഞ്ഞു, റീട്ടെയിൽ ഓഹരികൾ 2 ശതമാനം ഇടിഞ്ഞ് നഷ്ടത്തിലേക്ക് നയിച്ചു, എല്ലാ മേഖലകളും പ്രധാന ഓഹരികളും നഷ്ടത്തിലേക്ക് എത്തി. ഏഷ്യയിൽ നിക്കി, കോസ്പി, ഹാങ് സെങ് എന്നിവ 1.5 ശതമാനം വരെ ഇടിഞ്ഞു. 

click me!