ആദ്യം ചന്ദ്രശേഖര റാവു ഇപ്പോള്‍ മോദിയും: 'റൈത്തുബന്ധു'വിനെ കേന്ദ്ര സര്‍ക്കാര്‍ കടമെടുത്തോ?

By Web TeamFirst Published Feb 1, 2019, 3:33 PM IST
Highlights

പിന്നീട് സമാനമായ പദ്ധതി ഒഡീഷ, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് ബജറ്റിന് മുന്‍പേ സൂചനകളുണ്ടായിരുന്നു.

ദില്ലി: തെലുങ്കാന രാഷ്ട്ര സമിതിയെ (ടിആര്‍എസ്) വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്താന്‍ സഹായിച്ച പദ്ധതിയായിരുന്നു 'റൈത്തു ബന്ധു'. ഏക്കറൊന്നിന് 4,000 രൂപ എല്ലാ കര്‍ഷകര്‍ക്കും പണമായി നല്‍കുന്ന തെലുങ്കാന സര്‍ക്കാരിന്‍റെ പദ്ധതിയാണിത്. 58.33 ലക്ഷം കഷകരാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്.  

പിന്നീട് സമാനമായ പദ്ധതി ഒഡീഷ, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് ബജറ്റിന് മുന്‍പേ സൂചനകളുണ്ടായിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പദ്ധതി തെലുങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'റൈത്തു ബന്ധു' പദ്ധതിയോട് സമാനത പുലര്‍ത്തുന്നതാണ്. 

കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റില്‍ പ്രധാനമന്ത്രി 'കിസാന്‍ സമ്മാന്‍ നിധി' എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ സര്‍ക്കാര്‍ നല്‍കും. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുളളവര്‍ക്കാണ് പദ്ധതിയുടെ സഹായം ലഭിക്കുക. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ സഹായം ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷ.

മൂന്ന് ഘട്ടങ്ങളായി ഈ പദ്ധതിയിലൂടെ കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് പണം എത്തിക്കും. 75,000 കോടി രൂപയാണ് പദ്ധതിക്ക് സര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ നൂറ് ശതമാനം ബാധ്യതയും സര്‍ക്കാര്‍ വഹിക്കും. കര്‍ഷകര്‍ക്ക് ഏറെ സഹായകരമായ പദ്ധതിയാണിത്. ഇത് സാർവത്രിക അടിസ്‌ഥാന വരുമാന പദ്ധതിക്കു മുന്നോടിയായി കണക്കാക്കാമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ നിഗമനം.  

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ നിയമസഭകളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണം കര്‍ഷക രോഷമാണെന്ന് പൊതു വിലയിരുത്തലുണ്ടായിരുന്നു.

click me!