ഒപെക് യോഗം: എണ്ണവില കുറയുമോ? നാളെ അറിയാം

By Web TeamFirst Published Sep 22, 2018, 11:58 AM IST
Highlights

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്‍റെ വില ബാരലിന് 80 ഡോളറിന് അടുത്തെത്തി

ദോഹ: എണ്ണവില രാജ്യത്ത് ദിനംപ്രതി കുതിച്ചുകയറുകയാണ്. ക്രൂഡ് ഓയിലിന്‍റെ വില അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണ് വിലയില്‍ കുതിച്ചുകയറ്റത്തിനുളള പ്രധാന കാരണങ്ങളിലൊന്ന്. നാളെ എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെക് യോഗം ചേരുന്നതിനെ ഈ സാഹചര്യത്തില്‍ വലിയ പ്രതീക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്.

എന്നാല്‍, യോഗം ചേരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്‍റെ വില ബാരലിന് 80 ഡോളറിന് അടുത്തെത്തി. ക്രൂഡിന്‍റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് വില കുറയ്ക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഒപെക് രാജ്യങ്ങള്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലത്തുന്നത്.

നവംബര്‍ നാലോടെ ഇറാനുമേല്‍ യുഎസ് ഉപരോധം നടപ്പില്‍ വരുന്നതോടെ എണ്ണവിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ ഉപരോധം നടപ്പില്‍ വരുന്നതോടെ കുറവുണ്ടാവുന്ന ക്രൂഡിന്‍റെ ലഭ്യത ഒപെക് രാജ്യങ്ങള്‍ നികത്തണമെന്നാണ് ട്രംപിന്‍റ് നയം. 

ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് രാജ്യന്തര തലത്തില്‍ എണ്ണവില കുറഞ്ഞാല്‍ അത് ഇന്ത്യയിലെ ആഭ്യന്തര ഇന്ധനവില കുറയാന്‍ കാരണമാകും. നാളെ അല്‍ജീറിയയിലാണ് ഒപെക് യോഗം നടക്കുക. എന്നാല്‍, എണ്ണ ഉല്‍പ്പാദനം കൂട്ടുന്നതിനോട് സൗദി അടക്കമുളള രാജ്യങ്ങള്‍ക്ക് താല്‍പര്യക്കുറവുള്ളതായാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. എണ്ണ ഉല്‍പ്പാദനം കൂട്ടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞാഴ്ച്ച യുഎസ് ഊര്‍ജ്ജ സെക്രട്ടറി റിക്കി പെറി റഷ്യ, സൗദി എണ്ണ ഉല്‍പ്പാദന ചുമതലയുളള മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.      

click me!