ആദ്യ ഗഡു ഒരു കോടി കര്‍ഷകരുടെ അക്കൗണ്ടില്‍; കുപ്രചരണങ്ങളില്‍ വീണുപോകരുതെന്ന് മോദി

By Web TeamFirst Published Feb 25, 2019, 11:16 AM IST
Highlights

വായ്പ എഴുതിത്തള്ളല്‍ ഗുണകരമാകുക ഏതാനും ആളുകള്‍ക്ക് മാത്രമാണെന്നും, പദ്ധതിയിലൂടെ കര്‍ഷകരുടെ ചെറിയ പ്രശ്നങ്ങള്‍ പോലും പരിഹരിക്കുകയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരെങ്കിലും നടത്തുന്ന കുപ്രചരങ്ങളില്‍ കര്‍ഷകര്‍ വീണുപോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ദില്ലി: ചെറുകിട കര്‍ഷകര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡു വിതരണം തുടങ്ങി. ഉദ്ഘാടന ദിവസമായ ഇന്നലെ ആദ്യ ഗഡുവായ 2,000 രൂപ 1.01 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തി. കര്‍ണാടക, ഉത്തര്‍പ്രദേശ് അടക്കമുളള 14 സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് മൂന്ന് ദിവസത്തിനുളളില്‍ ആദ്യ ഗഡു തുക കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വായ്പ എഴുതിത്തള്ളല്‍ ഗുണകരമാകുക ഏതാനും ആളുകള്‍ക്ക് മാത്രമാണെന്നും, പദ്ധതിയിലൂടെ കര്‍ഷകരുടെ ചെറിയ പ്രശ്നങ്ങള്‍ പോലും പരിഹരിക്കുകയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരെങ്കിലും നടത്തുന്ന കുപ്രചരങ്ങളില്‍ കര്‍ഷകര്‍ വീണുപോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷത്തിന് ശേഷം മോദി പണം തിരികെ വാങ്ങുമെന്ന നുണ പ്രചരണമാണ് പ്രതിപക്ഷം നടത്തുന്നത്. തനിക്കെന്നല്ല ആര്‍ക്കും കര്‍ഷകരുടെ അര്‍ഹതപ്പെട്ട ധനം തിരികെ എടുക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ പ്രഖ്യാപനം പാര്‍ലമെന്‍റില്‍ നടന്നപ്പോള്‍ ഞെട്ടിത്തരിച്ചിരുന്നവരാണ് നുണകളുമായി ഇറങ്ങിയിരിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 

2019 ഫെബ്രുവരി ഒന്ന് വരെയുളള കൈവശ ഭൂമിയുടെ രേഖകളാണ് പദ്ധതി വിഹിത വിതരണത്തിനായി പരിഗണിക്കുന്നത്. 2,000 രൂപ വീതം മൂന്ന് തവണയായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന പദ്ധതിയാണിത്. രണ്ട് ഹെക്ടറില്‍ കവിയാത്ത ഭൂമിയുളള 12 കോടിയോളം കര്‍ഷകര്‍ക്കാണ് ഇതിന്‍റെ നേട്ടം ലഭിക്കുക. 

click me!