
ദില്ലി: വിജയ് മല്യയ്ക്ക് പിന്നാലെ നീരവ് മോദിയും യുകെയിലേക്ക് കടന്നതായി സൂചന. 13,000 കോടിയുടെ പിഎൻബി തട്ടിപ്പിൽ അന്വേഷണം നേരിടുന്ന നീരവ് മോദി രാഷ്ട്രീയ അഭയം തേടി യുകെയിൽ എത്തിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് നീരദ് മോദി യുകെയിൽ എത്തിയെന്ന് റിപ്പോർട്ട് ചെയ്തത്.
രാഷ്ട്രീയ അഭയത്തിനായുള്ള അപേക്ഷ മോദി യുകെയിലെ കോടതിയിൽ സമർപ്പിച്ചെന്നാണ് സൂചന. സ്വകാര്യ കേസുകളിലെ വിവരങ്ങൾ നൽകാനാവില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനെ തുടർന്ന് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ല.
വ്യാജരേഖകൾ സമർപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപ തട്ടിച്ചതിന് നിയമനടപടി നേരിടുകയാണ് നീരവ് മോദി. തട്ടിപ്പ് കേസിൽ അറസ്റ്റ് ഭയന്ന് കഴിഞ്ഞ് ജനുവരിയിൽ മോദി ഇന്ത്യ വിട്ടത്. ആദ്യം യുഎഇയിലേക്കും പിന്നീട് അമേരിക്കയിലേക്കും കടന്ന മോദി സുരക്ഷിത താവളം എന്ന നിലയിലാണ് യുകെയിൽ എത്തിയതെന്നാണ് സൂചന. മോദിയെ കണ്ടെത്താൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്ത്യ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു.
നീരവ് മോദി ബ്രിട്ടനിലേക്ക് കടന്നത് ആഭ്യന്തര മന്ത്രാലയത്തെ സമ്മർദ്ദത്തിലാക്കിയെന്നാണ് സൂചന. ബാങ്കുകളിൽ നിന്ന് വൻതുക വായ്പ എടുത്ത് രണ്ട് വർഷം മുമ്പ് ബ്രിട്ടനിലേക്ക് മുങ്ങിയ കിംഗ്ഫിഷർ മേധാവി വിജയ് മല്യയെ തിരിച്ചെത്തിക്കാൻ ഇതുവരെ ഇന്ത്യയ്ക്കായിട്ടില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.