ഇന്ത്യ അതിന്റെ ഊർജ്ജ നയതന്ത്രവും സാമ്പത്തിക നയവും എപ്രകാരമാണ് നടപ്പിലാക്കുന്നത് എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയാണ് ഇത്തരം വാദങ്ങൾക്ക് അടിസ്ഥാനമാകുന്നതെന്നാണ് വിലയിരുത്തൽ.

ദില്ലി: ഇന്ത‌്യയ്ക്ക്‌ റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ഒരു മാസത്തേക്ക് ഇളവുമായി അമേരിക്ക എത്തിയതിന് പിന്നാലെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതാണ് ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അനുമതി വേണമോയെന്നത്. മോസ്കോയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് വാഷിംഗ്ടണിന്റെ അനുവാദം ആവശ്യമാണെന്ന് പ്രതിപക്ഷാംഗങ്ങൾ സൂചിപ്പിക്കുകയും ചെയ്തതോടെയാണ് ഇത്തരം പ്രചാരണം ഊർജ്ജിതമായത്. എന്നാൽ ഈ വ്യാഖ്യാനം തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ഇന്ത്യ അതിന്റെ ഊർജ്ജ നയതന്ത്രവും സാമ്പത്തിക നയവും എപ്രകാരമാണ് നടപ്പിലാക്കുന്നത് എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയാണ് ഇത്തരം വാദങ്ങൾക്ക് അടിസ്ഥാനമാകുന്നതെന്നാണ് വിലയിരുത്തൽ.

2026 ഫെബ്രുവരി മാസത്തിൽ ഇന്ത്യയ്ക്ക് ഏറ്റവുമധികം എണ്ണ എത്തിച്ച രാജ്യങ്ങളിലൊന്ന് റഷ്യയാണ്. ഫെബ്രുവരിയിൽ ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം ഏകദേശം 1.0 മുതൽ 1.7 ദശലക്ഷം ബാരൽ വരെ റഷ്യൻ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 25 മുതൽ 30 ശതമാനവും, ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് ഏകദേശം 28 മുതൽ 48 ദശലക്ഷം ബാരൽ എണ്ണയുമാണ്. ഇന്ത്യ പ്രതിദിനം ഏകദേശം 10 ലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്. ഇന്ത്യയുടെ ഊർജ്ജ തിരഞ്ഞെടുപ്പുകൾ വിദേശ രാജ്യങ്ങളാണ് തീരുമാനിക്കുന്നത് എന്ന വാദം അടിസ്ഥാന രഹിതമാണെന്ന് വിലയിരുത്താൻ ഈ കണക്ക് മാത്രം മതിയാവും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ അമേരിക്കയുടെ അനുവാദം ആവശ്യമായിരുന്നെങ്കിൽ ഇത്ര വലിയ അളവിലുള്ള ഇറക്കുമതി നടക്കുമായിരുന്നില്ല. 

ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ, വില, വിതരണത്തിലെ സ്ഥിരത, ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ, ആഭ്യന്തര പണപ്പെരുപ്പം എന്നിവ സർക്കാർ നിരന്തരം സന്തുലിതമായി കൊണ്ടുപോകേണ്ടതുണ്ട്. കിഴിവ് നിരക്കിൽ വാങ്ങുന്ന ഓരോ ബാരൽ എണ്ണയും ഗതാഗതം, ഉൽപ്പാദനം, വൈദ്യുതി എന്നിവയുടെ ചിലവിനെയും അന്തിമമായി ഇന്ത്യയിലെ മധ്യവർഗത്തിന്റെ കുടുംബ ബജറ്റിനെയും നേരിട്ട് ബാധിക്കുന്നുണ്ട്. 2022ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യ അതിന്റെ ഊർജ്ജ സ്രോതസ്സുകളിൽ വലിയ രീതിയിൽ മാറ്റം കൊണ്ടുവന്നത് ഇതിനാലാണ്. റഷ്യൻ അസംസ്‌കൃത എണ്ണ മത്സരാധിഷ്ഠിതമായ വിലയിലും വലിയ അളവിലും ലഭ്യമായതിനാൽ അത് ഇന്ത്യയ്ക്ക് ആകർഷകമായി മാറിയിട്ടുണ്ട്. ഇന്ത്യൻ റിഫൈനറികൾ പ്രായോഗികമായി പ്രവർത്തിക്കുകയും, ആഗോള വിലക്കയറ്റത്തിന്റെ ആഘാതങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന തന്ത്രത്തെ സർക്കാർ പിന്തുണയ്ക്കുകയും ചെയ്തു. ആ സമീപനം ഇന്നും തുടരുകയാണ്.

റഷ്യ, ഗൾഫ് രാജ്യങ്ങൾ, മറ്റ് വിതരണക്കാർ എന്നിവരുമായെന്ന പോലെ ഇന്ത്യ അമേരിക്കയുമായും ചർച്ചകൾ തുടരുന്നുണ്ട്. പ്രമുഖ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള നയതന്ത്രത്തിൽ സ്വാഭാവികമായും വ്യാപാര ചർച്ചകളും തീരുവകളും രാഷ്ട്രീയ സന്ദേശങ്ങളും ഉൾപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ചർച്ചകളെ അനുവാദം എന്ന് വ്യാഖ്യാനിക്കുന്നത് വളച്ചൊടിക്കലാണ്. തുടക്കം മുതൽ തന്നെ ഇന്ത്യ തന്റെ നിലപാടിൽ വളരെ വ്യക്തത പുലർത്തുന്നുണ്ട്. വിപണി സാഹചര്യങ്ങളും ദേശീയ താൽപ്പര്യവുമാണ് ഊർജ്ജ ഇറക്കുമതി നിർണ്ണയിക്കുന്നത് എന്ന് കേന്ദ്രം ആവർത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. വാസ്തവത്തിൽ, റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് വാഷിംഗ്ടൺ ശിക്ഷാനടപടിയായി തീരുവകൾ പ്രഖ്യാപിച്ചതിന് ശേഷവും ഇന്ത്യ ഇറക്കുമതി നിർത്തിയില്ല. പകരം, വിവിധ പങ്കാളികളുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ സ്രോതസ്സുകളിൽ വൈവിധ്യം കൊണ്ടുവരുന്നത് ഇന്ത്യ തുടരുകയാണ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം