രൂപയുടെ മൂല്യത്തകര്‍ച്ച; യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികളെടുത്ത് റിസര്‍വ് ബാങ്ക്

By Web TeamFirst Published Sep 19, 2018, 11:22 PM IST
Highlights

രൂപയുടെ മൂല്യത്തകര്‍ച്ച കുറയ്ക്കാനായി വർധിച്ചുകൊണ്ടിരിക്കുന്ന കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) അടിയന്തരമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിനായി ആവശ്യകത കുറഞ്ഞവയുടെ ഇറക്കുമതി തടയുന്നത് ഉള്‍പ്പെടെയുളള അഞ്ച് മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ദില്ലി: രൂപയുടെ മൂല്യത്തകര്‍ച്ച നേരിടാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം കൈക്കൊണ്ട നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്ക് നടപ്പാക്കിത്തുടങ്ങി. ഉല്‍പ്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിന് ഇത് പ്രകാരം ഇളവുകള്‍ നല്‍കും. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മസാല ബോണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലും റിസര്‍വ് ബാങ്ക്  ഇളവുകള്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം ഡോളറിനെതിരെ 72.98 എന്ന നിലയിലേക്ക് വരെ ഇടിഞ്ഞിരുന്നു. ഇതോടെയാണ് അതിവേഗ നടപടികളിലൂടെ രൂപയെ മൂല്യത്തകര്‍ച്ചയില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്താന്‍ യുദ്ധകാല അടിസ്ഥാനത്തിലുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് റിസര്‍വ് ബാങ്ക്. വിദേശ നാണ്യം വിറ്റഴിച്ച് രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് വലിയ പരിശ്രമങ്ങളാണ് നടത്തിവരുന്നത്.  

രൂപയുടെ മൂല്യത്തകര്‍ച്ച കുറയ്ക്കാനായി വർധിച്ചുകൊണ്ടിരിക്കുന്ന കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) അടിയന്തരമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിനായി ആവശ്യകത കുറഞ്ഞവയുടെ ഇറക്കുമതി തടയുന്നത് ഉള്‍പ്പെടെയുളള അഞ്ച് മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഇതേത്തുടര്‍ന്ന് സിഎഡി കുറയ്ക്കാനായി ബാഹ്യ വാണിജ്യ വായ്പാ (ഇസിബി) ഉദാരവൽക്കരണത്തിന് റിസര്‍വ് ബാങ്ക് നടപടികള്‍ തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, ഇസിബിയുടെ ചില നടപടിക്രമങ്ങള്‍ ലഘുകരിക്കുന്നതുമായി ബന്ധപ്പെട്ടും ഇന്ത്യന്‍ രൂപയ്ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് പുറത്തിറക്കുന്ന മസാല ബോണ്ടുകളുടെ നടപടിക്രമങ്ങള്‍ ലഘുകരിക്കുന്നതിലെ ചില വ്യവസ്ഥകളെ സംബന്ധിച്ചും സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം.

 

പുതുക്കിയ നയം അനുസരിച്ച് നിർമാണ മേഖലയുമായി ബന്ധപ്പെട്ടവയ്ക്ക് വായ്പയായി 50 മില്യൺ ഡോളർ അഥവാ ഒരു വർഷം കുറഞ്ഞ കാലാവധിയുള്ള കാലാവധിയുള്ള ഇസിബികള്‍ സമാഹരിക്കാൻ അനുവദിക്കും. മുൻപ് ശരാശരി കുറഞ്ഞ കാലാവധി മൂന്നു വർഷമായിരുന്നു.

ഇന്ത്യൻ ബാങ്കുകൾക്ക് വിദേശത്ത് മസാല ബോണ്ടുകൾ വിൽക്കാൻ കഴിയുന്ന വ്യവസ്ഥകളിലും കേന്ദ്രബാങ്ക് മാറ്റങ്ങൾ വരുത്തി. നിലവിൽ, ഇന്ത്യൻ ബാങ്കുകൾ അത്തരം ബോണ്ടുകൾക്കു വേണ്ടി അറേഞ്ചറായോ അല്ലെങ്കിൽ അണ്ടർറൈറ്ററായോ മാത്രമേ പ്രവർത്തിക്കാൻ വ്യവസ്ഥയുണ്ടായിരുന്നൊള്ളൂ.


 

click me!