
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ കടുത്ത നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത ഘട്ടമായി വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് വിവാഹിതയായ സ്ത്രീയ്ക്ക് 62.5 പവന്‍ അല്ലെങ്കില്‍ 500 ഗ്രാം സ്വര്‍ണ്ണം മാത്രമേ കൈവശം വെയ്ക്കാനാവൂ. അവിവാഹിതരായ സ്ത്രീകള്‍ക്ക് കൈവശം വെയ്ക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി 250 ഗ്രാം ആക്കിയും നിജപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. പുരുഷന്മാര്‍ക്ക് 12 ഗ്രാം മാത്രമായിരിക്കും കൈവശം വെയ്ക്കാന്‍ കഴിയുന്നത്. ഉറവിടം കാണിക്കാതെ തന്നെ ഇത്രയും അളവിലുള്ള സ്വര്‍ണ്ണം സൂക്ഷിക്കാം.
ഇതോടൊപ്പം പരമ്പരാഗതമായി കൈമാറിക്കിട്ടിയ സ്വര്‍ണത്തിനും നിയമപ്രകാരം നികുതി അടച്ച പണം കൊണ്ട് നിയമപരമായി വാങ്ങിയ സ്വര്‍ണ്ണത്തിനും നിയന്ത്രണമുണ്ടാവില്ല. ഇതല്ലാത്ത സ്വര്‍ണത്തിനും ആദായ നികുതി അടയ്ക്കേണ്ടി വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇപ്പറഞ്ഞ നിബന്ധനകള്‍ക്ക് വിരുദ്ധമായി സ്വര്‍ണ്ണം സൂക്ഷിച്ചാല്‍ ആദായ നികുതി വകുപ്പിന് റെയ്ഡ് നടത്തി അത് പിടിച്ചെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ വീടുകളിലോ ലോക്കറുകളിലോ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണം ഇത്തരത്തില്‍ പിടിച്ചെടുക്കില്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. മറിച്ച് കള്ളപ്പണം സ്വര്‍ണ്ണമാക്കി മാറ്റിയത് മാത്രമേ പിടിച്ചെടുക്കൂ എന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
നോട്ട് പിന്‍വലിച്ചതിന് പിന്നാലെ കള്ളപ്പണം സ്വര്‍ണ്ണമായി മാറ്റിയെന്നതടക്കമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനാലാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇന്നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.