സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിൽ; കോവളം കിതയ്ക്കുന്നു

Published : Jan 13, 2019, 10:29 AM ISTUpdated : Jan 13, 2019, 10:41 AM IST
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിൽ; കോവളം കിതയ്ക്കുന്നു

Synopsis

ക്രിസ്മസ്, പുതുവത്സര ആഘോഷകാലത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയോളം ടൂറിസ്റ്റുകള്‍ കുറഞ്ഞു.  തുടര്‍ച്ചയായ ഹര്‍ത്താലുകളും പ്രക്ഷോഭങ്ങളും കോവളത്തെ ടൂറിസം മേഖലയിലും  വില്ലനായി.

കോവളം: പ്രളയവും, രാഷ്ട്രീയ വിവാദങ്ങളും, ഹര്‍ത്താലും സൃഷ്ടിച്ച തിരിച്ചടിയില്‍ നിന്നും, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കോവളം, സാവധാനം കര കയറുകയാണ്. കേരളത്തിലേക്കുള്ള യാത്ര സുരക്ഷിതമാണെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.

നിപ്പ വൈറസ് ബാധയും പ്രളയവും കേരള ടൂറിസത്തിന് സൃഷ്ടിച്ച വെല്ലുവിളി കോവളത്തിനും തിരിച്ചടിയായിരുന്നു. നവംബറില്‍ സീസണ്‍ തുടങ്ങിയപ്പോള്‍ ശബരിമല വിവാദവും എത്തി. ക്രിസ്മസ്, പുതുവത്സര ആഘോഷകാലത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയോളം ടൂറിസ്റ്റുകള്‍ കുറഞ്ഞു.  തുടര്‍ച്ചയായ ഹര്‍ത്താലുകളും പ്രക്ഷോഭങ്ങളും കോവളത്തെ ടൂറിസം മേഖലയിലും  വില്ലനായി. കേരളം സുരക്ഷിതമായ ഇടമല്ലെന്ന് പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സീസണ്‍ രണ്ട് മാസം പിന്നിടുമ്പോള്‍ കോവളത്തെ ടൂറിസം മേഖല കിതക്കുകയാണ്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞെങ്കിലും, പുതുവര്‍ഷം പിറന്നതിനു ശേഷം സ്ഥിതിയില്‍ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഹര്‍ത്താലുകളും പണിമുടക്കും സംബന്ധിച്ച വാര്‍ത്തകളും, സമൂഹ മാധ്യമങ്ങളിലെ പ്രചരണവും പലരുടേയും യാത്ര മുടക്കിയെങ്കിലും, കോവളത്ത് വന്ന ടൂറിസ്റ്റുകള്‍ക്ക് ദുരനുഭവങ്ങളില്ല.

വിസ ആനുകൂല്യം, കുറഞ്ഞ ചെലവ് എന്നീ ആകര്‍ഷണവുമായി ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത മത്സരവുമായി നില്‍ക്കുന്നതും കോവളത്തിന് വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. തിരിച്ചടിയില്‍ നിന്നും കര കയറുന്ന കോവളത്ത് , മുന്‍വര്‍ഷവുമായി താരതമ്യം  ചെയ്യുമ്പോള്‍, സീസണ്‍ അവസാനിക്കുമ്പോഴേക്കും അറുപത് ശതമാനത്തോളം ടൂറിസ്റ്റുകള്‍ എത്തുമെന്നാണ് വിലയിരുത്തുന്നത്.

PREV
click me!

Recommended Stories

​ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത് യുപിഐ; സർവേ റിപ്പോർട്ട് പുറത്ത്
സ്വര്‍ണം വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കുക: പുതിയ നികുതി നിയമങ്ങള്‍ ഇങ്ങനെ