അച്ഛന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ മകൾ; 'ഡിയർ വാപ്പി' റിവ്യു

By Web TeamFirst Published Feb 17, 2023, 2:57 PM IST
Highlights

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ മുതൽ സഹതാരങ്ങൾ വരെ അവരവരുടെ ഭാ​ഗങ്ങൾ ഭം​ഗിയായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. 

ങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി പറന്നുയർന്ന നിരവധി പേരുടെ കഥകൾ നമുക്ക് മുന്നിലുണ്ട്. പ്രശ്നങ്ങളിൽ തളരാതെ മുന്നോട്ട് ഓടിയവർ. അത്തരത്തിൽ ബാപ്പയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ മകളുടെ കഥയാണ് ഡിയർ വാപ്പി പറയുന്നത്. ജയിക്കാൻ വേണ്ടി തീരുമാനിച്ചിറങ്ങിയാൽ, നിൽക്കുന്ന ഏത് മണ്ണും നമുക്കായ് വഴിവെട്ടും എന്ന് ഓരോ പ്രേക്ഷകനോടായി പറയുകയാണ് ചിത്രം. 

ആമിറ എന്ന മകളുടെയും ബഷീർ എന്ന പിതാവിന്റെയും ആത്മബന്ധത്തിന്റെ കഥയാണ് ഡിയർ വാപ്പി. ലാൽ ആണ് ബഷീറായി എത്തുന്നത്. അക്ഷയ സെന്ററിൽ ജോലി നോക്കുന്ന ആമിറയായി എത്തുന്നത് അനഘ നാരായണൻ ആണ്. ​​ഗ്രമാ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രം, തയ്യല്‍കാരനായ ബ​ഷീർ മുംബൈയിൽ നിന്നും നാട്ടിൽ എത്തുന്നതോടെയാണ് തുടങ്ങുന്നത്. ​വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കണമെന്ന കുട്ടിക്കാലം മുതലുള്ള  തന്റെ ആ​ഗ്രഹം ബഷീർ മകളോട് പറയുന്നു. ആ സ്വപ്നങ്ങൾക്കൊപ്പം ആമിറയും കൂടെ കൂടുന്നു. ഇതിനിടയിൽ വലിയൊരു ആഘാതം ഏൽക്കുന്ന ആമിറ തളർന്ന് പോകുന്നുണ്ട്. എന്നാൽ പ്രശ്നങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകണമെന്ന ദൃഢനിശ്ചയത്തോടെ വാപ്പിയുടെ സ്വപ്നത്തിലേക്ക് എത്തിപ്പെടുന്നതാണ് സിനിമയുടെ കാതൽ. 

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യം വിവാഹമല്ലെന്നും കരിയറും സ്വപ്നങ്ങളുമാണെന്നും ഡിയർ വാപ്പി പ്രേക്ഷകനെ ഓർമ്മിപ്പിക്കുന്നു. ഒപ്പം ഒരു മനുഷ്യ ജീവിതത്തിൽ കുടുംബത്തിനുള്ള പ്രധാന്യവും. പെൺമക്കൾക്ക് എന്നും ആദ്യത്തെ ഹീറോ പിതാവായിരിക്കുമെന്ന് പറയാതെ പറയുന്നുമുണ്ട് ചിത്രം.  

അച്ഛൻ മകൾ ബന്ധത്തെ അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് സംവിധായകൻ ഷാന്‍ തുളസീധരൻ. മികച്ച ദൃശ്യങ്ങൾ ഒപ്പിയെടുത്ത ഛായാഗ്രഹകൻ പാണ്ടികുമാറും കയ്യടി അർഹിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ മുതൽ സഹതാരങ്ങൾ വരെ അവരവരുടെ ഭാ​ഗങ്ങൾ ഭം​ഗിയായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. 

റിയാസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നിരഞ്ജ് മണിയന്‍പിള്ള രാജു ആണ്. ബി​ഗ് സ്ക്രീനിൽ ആദ്യമായി മണിയന്‍ പിള്ള രാജുവും നിരഞ്ജും അച്ഛനും മകനുമായി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. 
ചെറിയൊരു ഇടവേളയ്ക്ക് ശേഷം അച്ഛൻ വേഷത്തിൽ എത്തി ലാലും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അനിഘയുടെ അഭിനയവും എടുത്ത് പറയേണ്ടതാണ്. ജുബേരി എന്ന അമ്മ വേഷത്തിൽ എത്തി ശ്രീരേഖയും കയ്യടി നേടി. കൈലാസ് മേനോന്റെ സം​ഗീതവും ചിത്രത്തിലെ പ്രധാന ഘടകമാണ്. 

ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് എഡിറ്റര്‍. പാണ്ടികുമാര്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട്, ചമയം റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്  രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ നജീര്‍ നാസിം, സ്റ്റില്‍സ് രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

'ഞാൻ അന്നേ നോട്ടമിട്ടിരുന്നു'; ആരതിയെ കുറിച്ച് റോബിൻ രാധാകൃഷ്ണൻ

click me!