'വരാഹ രൂപം' ഇല്ലാതെ 'കാന്താര' ഒടിടിയിൽ‌; നീതിയുടെ വിജയമെന്ന് തൈക്കുടം ബ്രിഡ്ജ്

By Web TeamFirst Published Nov 24, 2022, 11:10 AM IST
Highlights

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെയാണ് നായകനായി എത്തിയതും.

തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രമാണ് 'കാന്താര'. തിയറ്ററുകളിലും ബോക്സ് ഓഫീസിലും മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീംമി​ഗ്. കോപ്പിയടി വിവാദത്തിൽ അകപ്പെട്ട ചിത്രത്തിലെ 'വരാഹ രൂപം' പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. ഈ അവസരത്തിൽ തൈക്കുടം ബ്രിഡ്ജ് സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്. 

നീതിയുടെ വിജയമെന്നാണ് തൈക്കുടം ബ്രിഡ്ജ് സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചിരിക്കുന്നത്. 'ആമസോൺ പ്രൈം, കാന്താര എന്ന സിനിമയിൽ നിന്ന് ഞങ്ങളുടെ 'നവരസം' എന്ന ഗാനത്തിന്റെ കോപ്പിയടിച്ച പതിപ്പ് നീക്കം ചെയ്തു. നീതി ജയിക്കുന്നു! അവകാശങ്ങൾക്കായി പോരാടുന്നതിന് ഹൃദയപൂർവമായ പിന്തുണ നൽകിയ ഞങ്ങളുടെ സംഗീത സാഹോദര്യത്തിനും ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി'എന്നാണ് തൈക്കുടം കുറിച്ചിരിക്കുന്നത്. 

അജനീഷ് ലോകേഷ് സംഗീതം നൽകിയ ​ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ഉയർന്ന ആരോപണം.  ഗാനം തൈക്കുടം ബ്രിഡ്ജിന്‍റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും. ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

'ഒത്തിരി കഷ്ടപ്പെട്ട പാട്ടാണ്, ഫ്രീയായി കൊടുക്കാൻ പറ്റില്ലല്ലോ': ‘കാന്താര'പാട്ട് വിവാദത്തിൽ തൈക്കുടം ബ്രിഡ്ജ് 

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെയാണ് നായകനായി എത്തിയതും. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. കന്നഡയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. ഇതിനോടകം 400 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു കാന്താര കേരളത്തിൽ എത്തിച്ചത്. 

click me!