പുരസ്‌കാരങ്ങളും സംഗീതോപകരണങ്ങളും ട്രക്കിലാക്കി; പ്രസാദ് സ്റ്റുഡിയോയിലെ മുറിയൊഴിഞ്ഞ് ഇളയരാജ

By Web TeamFirst Published Dec 30, 2020, 6:49 PM IST
Highlights

പത്മവിഭൂഷണ്‍ പുരസ്‌കാരം ഉള്‍പ്പടെയുള്ളവ തറയില്‍ അലക്ഷ്യമായിവെച്ച നിലയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സാലി ​ഗ്രാമത്തിലെ പ്രസാദ് സ്റ്റുഡിയോയിൽ ഇളയരാജയുടെ ഒന്നാം നമ്പര്‍ മുറി ഇനിയില്ല. ഇന്നലെ സ്റ്റുഡിയോയിൽ നിന്ന് പുറത്ത് പോയത് രണ്ട് കണ്ടയ്നർ ട്രക്ക് നിറയെ സാധനങ്ങളായിരുന്നു. പത്മവിഭൂഷണ്‍ അടക്കമുള്ള പുരസ്‌കാരങ്ങളും സംഗീതോപകരണങ്ങളും ആയിരുന്നു അവയിൽ. 

മുപ്പത് വർഷത്തിലേറെയായി പ്രസാദ് സ്റ്റുഡിയോയിലെ മുറിയായിരുന്നു ഇളയരാജ റെക്കോര്‍ഡിങ്ങിനായി ഉപയോഗിച്ചിരുന്നത്. സ്റ്റുഡിയോയുടെ സ്ഥാപകന്‍ എല്‍ വി പ്രസാദിന്റെ വാക്കാലുള്ള അനുമതിയോടെ ആയിരുന്നു അത്. എന്നാൽ പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഇളയരാജയോട് മുറി ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്താക്കുന്നതിനെ എതിര്‍ത്തും അവിടെ ഒരു ദിവസം ധ്യാനം ചെയ്യാന്‍ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. 

പിന്നാലെ ഒറ്റ പകൽ ധ്യാനമിരിക്കാൻ അനുവദിക്കണമെന്ന ഇളയരാജയുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. സന്ദര്‍ശന സമയം ഇരുവിഭാഗത്തിനും കൂടിയാലോചിച്ച് തീരുമാനിക്കാമെന്നും കോടതി നിർദ്ദേശം നൽകി. പിന്നാലെയാണ് ഇളയരാജയുടെ അഭിഭാഷകരെത്തി സ്റ്റുഡിയോയില്‍ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങിയത്.

പത്മവിഭൂഷണ്‍ പുരസ്‌കാരം ഉള്‍പ്പടെയുള്ളവ തറയില്‍ അലക്ഷ്യമായിവെച്ച നിലയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. റെക്കോര്‍ഡിങ് തിയേറ്റര്‍ പൊളിച്ച് മാറ്റിയ അവസ്ഥയിലാണെന്നും ഇത് കാണാനുള്ള ശക്തി ഇല്ലാത്തതിനാലാണ് ഇളയരാജ സ്റ്റുഡിയോയിൽ വരാത്തതെന്നും അഭിഭാഷകൻ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

click me!