മൊറട്ടോറിയത്തിലെ സുപ്രീം കോടതി വിധി വായ്പയെടുത്തവരെ എങ്ങനെ ബാധിക്കും? തിരിച്ചടവിൽ ഇളവ് ലഭിക്കുമോ?

By C S RenjitFirst Published Mar 31, 2021, 4:33 PM IST
Highlights

നേരെത്തെ ഉണ്ടായിരുന്ന കച്ചവടത്തിന്റെ പകുതിയിൽ താഴെയേ ഇപ്പോൾ കച്ചവടമുള്ളൂ. അടുത്തിടെ പൗലോസിന്റെ കടയിൽ സാധനങ്ങൾക്ക് കത്തിവിലയാണെന്ന് കോളനിയിൽ പൊതുവെ സംസാരവുമുണ്ട്. 

ഒരു റെസിഡൻഷ്യൽ കോളനിയിൽ പലചരക്ക് കട നടത്തിയിരുന്ന പൗലോസിന് വയസ്സ് 70 കഴിഞ്ഞു. പെട്ടെന്ന് വന്ന ലോക്ക് ഡൗണിൽ പഴം പച്ചക്കറി പലവ്യജ്ഞനങ്ങൾ തുടങ്ങി ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ് അടച്ചിട്ട കടയ്ക്കുള്ളിൽ നശിച്ചത്. ഒരു ലക്ഷത്തോളം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ 6 മാസത്തേക്ക് സാവകാശം കിട്ടി. മൊറട്ടോറിയവും ഒക്കെ കഴിഞ്ഞ് ബാങ്കിൽ ചെന്ന് ലോൺ പാസ്ബുക്ക് പതിപ്പിച്ചപ്പോൾ ആറ് മാസത്തേക്ക് പലിശയിനത്തിൽ കണക്കിൽ കൂട്ടിയിരിക്കുന്നത് 5000 രൂപ. ദോഷം പറയരുതല്ലോ 150 രൂപ പലിശയ്ക്ക് പലിശ എന്ന് കണക്കാക്കി ഔദാര്യമായി കുറവ് ചെയ്തിട്ടുമുണ്ട്. കട പുനരാരംഭിക്കുന്നതിന് ബാങ്കുകാർ പുതുതായി അനുവദിച്ച 10000 രൂപ ഒന്നിനും തികയില്ല. ഭാര്യയുടെയും മകളുടെയും സ്വർണാഭരണങ്ങൾ സ്വകാര്യ ബാങ്കിൽ പണയം വെച്ചാണ് കടയ്ക്കുള്ളിൽ വീണ്ടും സാധനങ്ങൾ നിറച്ചത്. ഇപ്പോഴിതാ വായ്പകൾ സംബന്ധിച്ച സുപ്രീം കോടതി വിധിയും വന്നിരിക്കുന്നു. ബാങ്കുകൾ ജയിച്ചു വായ്പയെടുത്തവർ തോറ്റു. പൗലോസ് അല്പസ്വല്പം കഷ്ടപെട്ടാലും വേണ്ടില്ലല്ലോ ബാങ്കുകൾ നഷ്ടത്തിലാകാതെ നിലനിൽക്കും.

നേരെത്തെ ഉണ്ടായിരുന്ന കച്ചവടത്തിന്റെ പകുതിയിൽ താഴെയേ ഇപ്പോൾ കച്ചവടമുള്ളൂ. അടുത്തിടെ പൗലോസിന്റെ കടയിൽ സാധനങ്ങൾക്ക് കത്തിവിലയാണെന്ന് കോളനിയിൽ പൊതുവെ സംസാരവുമുണ്ട്. എല്ലാ പ്രതിസന്ധികൾക്കും അവസാനം കണക്ക് തീർക്കേണ്ടത് സാധാരണ ജനങ്ങളാണല്ലോ. ബാങ്കുകളുടെ പ്രതിസന്ധി വായ്പയെടുത്ത പൗലോസിലൂടെ സാധാരണ ജനങ്ങളിലേക്കാണ് നീളുന്നത്.

ഇമ്മിണി വലിയ കൂട്ടുപലിശ

മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാനാകില്ല പക്ഷേ കൂട്ടുപലിശ ഒഴിവാക്കും. തവണകളായി തിരിച്ചടക്കേണ്ടുന്ന വായ്പകളിൽ മാസം തോറും വരുന്ന പലിശ കൂടി ചേർത്താണ് തുല്യ മാസതവണകൾ കണക്കാക്കുന്നത്. കൃത്യമായ തവണ അടച്ചു വരുമ്പോൾ പലിശക്ക് പലിശയുടെ ചോദ്യം ഉദിക്കുന്നില്ല. ഒരു ലക്ഷം രൂപയുടെ വായ്പക്ക് 10 ശതമാനം വാർഷിക പലിശ നിരക്കിൽ കൂട്ടുപലിശ കണക്കാക്കിയാൽ 6 മാസത്തേക്ക് 5105 രൂപ വരും. ഇത്രതന്നെ കാലത്തേക്ക് സാധാരണ പലിശയാണെങ്കിൽ 5000 രൂപയും. മൊറട്ടോറിയം ആനുകൂല്യമായി വായ്പ എടുത്തയാൾക്ക് കൂട്ടുപലിശ ഒഴിവാക്കുമ്പോൾ 105 രൂപയുടെ ആനുകൂല്യം ലഭിക്കും. ചില ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും പിഴപലിശ ചുമത്തിയിട്ടുണ്ടെങ്കിൽ തിരികെ ആവശ്യപ്പെടാം. മൊത്തത്തിൽ നോക്കുമ്പോൾ സുപ്രീം കോടതി വിധിക്ക് വേണ്ടി കാത്തിരുന്ന ചെറുകിട വായ്പയുള്ളവർക്ക് നിരാശ മാത്രം. 2021- ലെ ബ‌ജറ്റിൽ ഉൾപ്പെടെ കഴിഞ്ഞ 2-3 കൊല്ലങ്ങളിലായി കേന്ദ്ര സർക്കാർ പൊതുമേഖലാ ബാങ്കുകൾക്കായി നൽകിയ ധനസഹായം 2 ലക്ഷം കോടി രൂപയോളം വരും. ഏതാണ്ട് 6000 കോടി രൂപ മാത്രമാണ് പലിശക്ക് പലിശ ഒഴിവാക്കിയത് മൂലം സാധാരണ ഇടപാടുകാർക്ക് സഹായമായി എല്ലാ ബാങ്കുകളും കൂടി നൽകുന്നതെന്ന് റിസർവ് ബാങ്ക് തന്നെ കണക്കാക്കിയിരിക്കുന്നു.

വലിയ വായ്പകൾക്കും ഔദാര്യം

2 കോടി വരെ വായ്പ എടുത്തവർക്കു മാത്രമായിരുന്നു നേരെത്തെ കൂട്ടുപലിശ ഇളവ് നൽകിയിരുന്നത്. കൂട്ടുപലിശ തുക നിസ്സാരമാണെങ്കിലും എല്ലാ വായ്പക്കാർക്കും അതിന്റെ ഗുണം നൽകണമെന്നാണ് റിസർവ് ബാങ്ക് ഇപ്പോൾ ഉത്തരവ് ഇട്ടിരിക്കുന്നത്.

നടപടികൾ ആരംഭിച്ചു കഴിഞ്ഞു

മൊറട്ടോറിയം കാലത്ത്‌ ഉൾപ്പെടെ വായ്പകൾ കിട്ടാകടമായി കണക്കാക്കി തിരിച്ചടവ് നടപടികൾ നിർത്തി വയ്ക്കണമെന്ന നിബന്ധന പുതിയ കോടതി വിധിയോടെ മാറി. കൊവിഡ് മൂലമെന്നോ മറ്റു കാരണങ്ങളെന്നോ തരംതിരിവില്ലാതെ വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്തവരുടെ പേരിൽ ബാങ്കുകൾ നടപടികൾ ഉത്സാഹത്തിലാക്കും. ഇതിനാവശ്യമായ കണക്കുകളും പട്ടികകളും മുൻകൂട്ടി തയ്യാറാക്കി ഇടപാടുകാരെ സമ്മർദ്ദത്തിലാക്കാൻ ബാങ്കുകൾ നേരെത്തെ തന്നെ റെഡി. രോഗി മരിച്ചാലും വേണ്ടില്ല ശസ്തക്രിയ ഭംഗിയാക്കണം

click me!