ഇസ്രായേലിലെ അദാനിയുടെ ഹൈഫ തുറമുഖം: ബിസിനസ്സിനപ്പുറം ഹൈഫയ്ക്കുള്ള പ്രാധാന്യമെന്ത്?

Published : Jun 18, 2025, 04:44 PM IST
israel, india, haifa

Synopsis

അദാനി ഗ്രൂപ്പിന്റെ ഹൈഫ തുറമുഖത്തിലെ 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപം വീണ്ടും ചര്‍ച്ചയാകുന്നു

റാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ബാസ ഹൈഫ തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിലച്ചെന്ന റിപ്പോർട്ടുകൾ വരുന്നതോടെ, അദാനി ഗ്രൂപ്പിന്റെ ഹൈഫ തുറമുഖത്തിലെ 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപം വീണ്ടും ചര്‍ച്ചയാകുന്നു. തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും തീപിടിത്തങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. 2023-ന്റെ തുടക്കത്തില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഈ തുറമുഖം, മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. ജൂണ്‍ 14-ന് ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഹൈഫയെയും സമീപത്തുള്ള എണ്ണ ശുദ്ധീകരണശാലയെയും ലക്ഷ്യമിട്ടതായി 'ദി ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌ഫോടക വസ്തുക്കള്‍ തുറമുഖത്തിന് സമീപമുള്ള ഒരു കെമിക്കല്‍ ടെര്‍മിനലിലും റിഫൈനറിയിലും പതിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, തുറമുഖത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി

അദാനിയുടെ തന്ത്രപ്രധാനമായ ഒരു ആസ്തി

2023 ജനുവരിയില്‍ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും ഇസ്രായേലിലെ ഗാഡോട്ട് ഗ്രൂപ്പും ചേര്‍ന്ന് ഹൈഫ പോര്‍ട്ട് കമ്പനിയുടെ 70% ഓഹരി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. അദാനി പോര്‍ട്സിനും ഗാഡോട്ട് ഗ്രൂപ്പിനും കണ്‍സോര്‍ഷ്യത്തില്‍ യഥാക്രമം 70%-30% ഓഹരി പങ്കാളിത്തമുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, തുറമുഖം പ്രതിവര്‍ഷം ഏകദേശം 20 ദശലക്ഷം ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്നു. ഇത് ഇസ്രായേലിലെ ഏറ്റവും തിരക്കേറിയതും മികച്ചതുമായ തുറമുഖമാണ്. 2023-ല്‍ തുറമുഖം 11.7 ദശലക്ഷം ടണ്‍ ചരക്കുകളും കൈകാര്യം ചെയ്തിട്ടുണ്ട്. അദാനി പോര്‍ട്സിന്റെ ചരക്ക് വോളിയത്തിന്റെ ഏകദേശം 3% ഉം വരുമാനത്തിന്റെ 5% ഉം ഹൈഫ സംഭാവന ചെയ്യുന്നു. ബിസിനസ്സ് കാഴ്ചപ്പാടില്‍ ഇത് ചെറിയ കണക്കുകളാണെങ്കിലും, ഇസ്രായേലിന്റെ ഏറ്റവും അസ്ഥിരമായ തെക്കന്‍ പ്രദേശങ്ങള്‍ക്ക് പുറത്തുള്ള തന്ത്രപ്രധാനമായ സ്ഥാനവും പ്രധാന വ്യാവസായിക കേന്ദ്രങ്ങളിലേക്കുള്ള നേരിട്ടുള്ള റെയില്‍, റോഡ് ബന്ധങ്ങളും ഇതിന് ഭൂമിശാസ്ത്രപരമായ പ്രാധാന്യം നല്‍കുന്നു. ഇസ്രായേലിന്റെ 30%-ത്തിലധികം കടല്‍ വഴിയുള്ള വ്യാപാരത്തില്‍ ഒരു പ്രധാന പങ്കും ഇത് വഹിക്കുന്നു. ഹൈഫ പ്രധാന ഇസ്രായേലി നാവിക കേന്ദ്രങ്ങളോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. ഇസ്രായേലിന്റെ അന്തര്‍വാഹിനി കപ്പലിന്റെ ഒരു താവളവും കൂടിയാണിത്.

ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി

ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) എന്ന ബഹുരാഷ്ട്ര സംരംഭത്തില്‍ ഇന്ത്യ, ഇസ്രായേല്‍, യുഎഇ, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, യുഎസ് എന്നിവ ഉള്‍പ്പെടുന്നു. ഈ ഇടനാഴി ഇന്ത്യന്‍ തുറമുഖങ്ങളെ അറേബ്യന്‍ ഉപദ്വീപ്, ഇസ്രായേല്‍ വഴി യൂറോപ്പുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇത് ചെങ്കടല്‍-സൂയസ് കനാല്‍ പാതയ്ക്ക് ഒരു ബദല്‍ വാഗ്ദാനം ചെയ്യുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹൈഫയെ ഈ ഇടനാഴിയിലെ ഒരു നിര്‍ണായക കണ്ണിയായി വിശേഷിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തുറമുഖത്തിലെ നേരിട്ടുള്ള ഓഹരി യൂറോപ്പുമായുള്ള വ്യാപാരം സുഗമമാക്കാനും ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും പ്രാദേശിക പങ്കാളികളുമായി തന്ത്രപരമായ ഏകോപനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ഇസ്രായേലിലെ അദാനിയുടെ വിശാലമായ സാന്നിധ്യം

്ഇസ്രായേല്‍ പോര്‍ട്സ് കമ്പനി അനുസരിച്ച്, രാജ്യത്തിന്റെ വിദേശ വ്യാപാരത്തിന്റെ ഏകദേശം 98% കടല്‍ വഴിയുള്ള ഗതാഗതമാണ്. ഈ സംവിധാനത്തിലെ ഒരു പ്രധാന കേന്ദ്രമാണ് ഹൈഫ. തൊഴില്‍, ലോജിസ്റ്റിക്‌സ്, ടൂറിസം എന്നിവയില്‍ തുറമുഖത്തിന് വലിയ സ്വാധീനമുണ്ട്. ഹൈഫ തുറമുഖത്തിലെ ഓരോ ജോലിയും അനുബന്ധ മേഖലകളില്‍ ഏഴ് ജോലികള്‍ വരെ സൃഷ്ടിക്കുന്നുവെന്ന് വ്യവസായ കണക്കുകള്‍ സൂചിപ്പിക്കുന്നു. അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം, ഹൈഫ അവരുടെ വലിയ ലോജിസ്റ്റിക് സാമ്രാജ്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. കമ്പനി ഇന്ത്യയില്‍ 13 തുറമുഖങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും രാജ്യത്തെ കടല്‍ വഴിയുള്ള ചരക്കുകളുടെ 24% കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി തന്ത്രപരമായ മേഖലകളില്‍ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപിക്കാനും പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനുമുള്ള ഇന്ത്യയുടെ കഴിവിന്റെ ഒരു പരീക്ഷണമാണ് ഈ തുറമുഖം. വെല്ലുവിളികള്‍ വളരെ വലുതാണ്. രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രാദേശിക സാഹചര്യങ്ങള്‍ മാറുമ്പോള്‍, പശ്ചിമേഷ്യയിലെ ഇന്ത്യന്‍ ആസ്തികളുടെ സുരക്ഷ ആശങ്കാജനകമായി തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?