15 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്; വീണ്ടും ശ്രദ്ധാകേന്ദ്രമായി കർണാടക

By Web TeamFirst Published Sep 21, 2019, 4:31 PM IST
Highlights

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളിൽ ആറെണ്ണത്തിലെങ്കിലും വിജയിച്ചില്ലെങ്കിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. നിലവിൽ ബിജെപിക്ക് 106 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്.

ബെംഗളൂരു: 15 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ കർണാടക രാഷ്ട്രീയം വീണ്ടും അനിശ്ചിത്വത്തിലേക്കും ആകാംഷയിലേക്കും നീങ്ങുകയാണ്. കോൺഗ്രസ് ജെഡിഎസ് എംഎൽഎമാർ അയോഗ്യരാക്കപ്പെട്ട 15 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.

കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട 15 പേർക്കും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല ഈ മണ്ഡലങ്ങൾ ഇനി ആർക്കൊപ്പം നിൽക്കുമെന്നതനുസരിച്ചിരിക്കും കർണ്ണാടകത്തിലെ യെദ്യൂരപ്പ സർക്കാരിന്‍റെ ഭാവി. 13 കോൺഗ്രസ് എംഎൽമാരെയും മൂന്ന് ജെ‍ഡിഎസ് എംഎൽഎമാരെയും 1 സ്വതന്ത്രനെയുമടക്കം 17 എംഎൽഎമാരാണ് അന്ന് അയോഗ്യരാക്കപ്പെട്ടത്. മറ്റ് രണ്ട് മണ്ഡലങ്ങളിലെയും തെര‍ഞ്ഞെടുപ്പ് സംബന്ധിച്ച് കർണാടക ഹൈക്കോടതിയിൽ കേസുകൾ നിലനിൽക്കുന്നതിനാലാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത്. 

ഉപതെരഞ്ഞെടുപ്പു ഫല പ്രഖ്യാപനവും കഴിയുന്നതോട് കൂടി കർണാടക നിയമസഭയുടെ ആകെ അംഗസംഖ്യ 222ആയി ഉയരും. നിലവിൽ ബിജെപിക്ക് 106 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത് ഇതിൽ ഒരാൾ സ്വതന്ത്രനാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളിൽ ആറെണ്ണത്തിലെങ്കിലും വിജയിച്ചില്ലെങ്കിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. അങ്ങനെ സംഭവിച്ചാൽ കർണ്ണാടകം വീണ്ടും രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാകും. യെദിയൂരപ്പയുടെ നാലാമൂഴത്തിന്‍റെ ആയുസ്സ് ഒക്ടോബർ അവസാനത്തോടെ തീരുമോ എന്ന് കാത്തിരുന്ന് കാണണം. 

click me!