ആലപ്പുഴയിൽ ഇടത് സ്ഥാനാര്‍ത്ഥി അരൂര്‍ എംഎല്‍എ എഎം ആരിഫ്

By Web TeamFirst Published Mar 5, 2019, 7:07 PM IST
Highlights

ആലപ്പുഴ മണ്ഡലത്തിൽ എ എം ആരിഫിനെ മത്സര രംഗത്തിറക്കാൻ സിപിഎം തീരുമാനം.

തിരുവനന്തപുരം: ചിറ്റയം ഗോപകുമാറിനും സി.ദിവാകരനും പിറകേ കൂടുതല്‍ എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആലപ്പുഴയില്‍ അരൂര്‍ എംഎല്‍എ എ.എം ആരിഫിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് കുത്തകയാക്കി വച്ച സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ്റിംഗ് എംഎല്‍എയായ ആരിഫിനെ പാര്‍ട്ടി മത്സരരംഗത്തിറക്കുന്നത്. 

എംഎ ബേബി മുതൽ തുടങ്ങി സിഎസ് സുജാത വരെ പല സീനിയര്‍ നേതാക്കളുടേയും പ്രാദേശികന നേതാക്കളുടേയും പേരുകള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ആലപ്പുഴ പിടിക്കാന്‍ ആരിഫിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ചിരിക്കുന്നത്.  ആരിഫിനെ കൂടാതെ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലേക്ക് എ പ്രദീപ് കുമാര്‍ എംഎല്‍എയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശവും സിപിഎം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സെക്രട്ടേറിയറ്റില്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. 

പി കരുണാകരൻ ഒഴികെ നിലവിലെ സിറ്റിംഗ് എംപിമാരെല്ലാം മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് സെക്രട്ടേറിയേറ്റിലെ പൊതുധാരണ. ചാലക്കുടിയില്‍ സിറ്റിംഗ് എംപി  ഇന്നസെന്റ് തന്നെ മത്സരിക്കുമെന്നാണ് വിവരം. ഘടക കക്ഷികൾക്ക് സീറ്റ് വിട്ട് നൽകാതെ പതിനാറിടത്ത് സിപിഎം തന്നെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അങ്ങനെ വന്നാല്‍ കോട്ടയം സീറ്റ് ജനതാദളിന് നഷ്ടമാകും. 

 

click me!