കുടുംബവുമൊത്ത് ടൂറൊക്കെ പോകണമെന്നുണ്ടായിരുന്നു, പറ്റിയില്ല കാത്തിരുന്നത് ഒരു സങ്കടവാർത്ത: എ എം ആരിഫ്

By Web TeamFirst Published May 21, 2019, 11:07 PM IST
Highlights

കഠിനമായ പ്രചാരണകാലം കഴിഞ്ഞ് ടൂറൊക്കെ പോകണമെന്ന് ഉണ്ടായിരുന്നുവെന്ന് ആലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥി എ എം ആരിഫ്. പക്ഷേ അതിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് ദിവസമാണ് ഭാര്യാ സഹോദരൻ അർബുദബാധിതൻ ആണെന്ന വാർത്ത അറിയുന്നത്. 

ആലപ്പുഴ: കൊടും ചൂടിത്തെ പ്രചാരണകാലം കഴിഞ്ഞ് ഒന്നു വിശ്രമിക്കണമെന്നും കുടുംബത്തോടൊപ്പം ഒന്നുരണ്ട് ദിവസമെങ്കിലും ടൂറൊക്കെ പോകണമെന്നും ഉണ്ടായിരുന്നുവെന്ന് ആലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥി എ എം ആരിഫ്. പക്ഷേ അതിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് ദിവസമാണ് ഭാര്യാ സഹോദരൻ അർബുദബാധിതൻ ആണെന്ന വാർത്ത അറിയുന്നത്. പിന്നെ ഭാര്യയുമായി തിരുവനന്തപുരത്ത് ആർസിസിയിലേക്ക് പോയി. ടൂർ പദ്ധതികളൊക്കെ ഒഴിവാക്കി.

പക്ഷേ അരൂരുകാർക്ക് ആരിഫ് പ്രചാരണകാലത്തേ ഒരു വാക്ക് കൊടുത്തിരുന്നു. താൻ ജയിച്ച് പുതിയ എംഎൽഎ തെരഞ്ഞെടുക്കപ്പെടും വരെ നാട്ടുകാരുടെ ആവശ്യങ്ങൾക്കൊപ്പം മണ്ഡലത്തിലുണ്ടാകും. ആ വാക്ക് പാലിക്കാൻ ആശുപത്രി തിരക്കുകളും ഒഴിവാക്കി അരൂരേക്ക് തിരിച്ചെത്തിയെന്ന് ആരിഫ് പറയുന്നു. എല്ലാ ദിവസവും മുടങ്ങാതെ എംഎൽഎ ഓഫീസിൽ എത്തും. സന്ദർശകരുടേയും നാട്ടുകാരുടേയും പരാതികൾ കേൾക്കും, ചെയ്യേണ്ടത് ചെയ്യുമെന്നും ആരിഫ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ഭാര്യ ഷഹനാസ് കൂടുതൽ സമയവും തിരുവനന്തപുരത്ത് ആർസിസിയിൽ ആയിരുന്നു. മകൾ റിസ്വാന വീട്ടിലുണ്ട്. വാപ്പിയെ കാണാൻ കിട്ടാനില്ലെന്ന് റിസ്വാന പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ വാപ്പി എംഎൽഎ ഓഫീസിലേക്ക് പോയി. തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് റിസ്വാനയ്ക്ക് ടെൻഷനുണ്ട്. പക്ഷേ 'ഇൻഷാ അള്ളാ ജയിക്കും' റിസ്വാന പറഞ്ഞു നിർത്തിയപ്പോൾ ആരിഫിന്‍റെ മുഖത്ത് പുഞ്ചിരി.

യമണ്ടൻ വോട്ടുകഥകൾ, എ എം ആരിഫ്, വീഡിയോ കാണാം

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!