ജനവിധി 2019: തത്സമയം വിവരങ്ങൾ നിങ്ങളിലെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും ഓൺലൈനും തയ്യാ‌ർ

By Web TeamFirst Published May 22, 2019, 9:40 PM IST
Highlights

നിർണായക ജനവിധി കാത്ത് രാജ്യം. മോദിയോ രാഹുലോ? ആര് വാഴും? ആര് വീഴും? തത്സമയവിവരങ്ങൾ സമഗ്രമായി, കൃത്യമായറിയാൻ ഏഷ്യാനെറ്റ് ന്യൂസും ഓൺലൈനും തയ്യാറാണ്. ഒറ്റനോട്ടത്തിൽ ഫലങ്ങൾ അറിയാൻ കഴിയുന്ന സ്ക്രീനാണ് നിങ്ങൾക്ക് മുന്നിൽ തെളിയുക. 

നിർണായകമായ ജനവിധിക്കൊരുങ്ങുകയാണ് രാജ്യം. നീണ്ട രണ്ട് മാസത്തെ ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വിവാദങ്ങളും വാദപ്രതിവാദങ്ങളും കൊട്ടിക്കലാശിച്ച ശേഷം നാളെ പെട്ടി പൊട്ടിക്കുമ്പോൾ ജനം ആർക്കൊപ്പം? തത്സമയവിവരങ്ങൾ നിങ്ങളിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും തയ്യാറാണ്. 

എക്സിറ്റ് പോൾ ഫലങ്ങൾ പോലെ മോദിക്ക് ഭരണത്തുടർച്ചയുണ്ടാവുമോ? എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് പ്രതിപക്ഷ ചേരിക്ക് പുതുജീവൻ ലഭിക്കുമോ? രാജ്യം കാത്തിരിക്കുന്ന ജനവിധിക്ക് മുമ്പെന്നും ഉണ്ടായിരുന്നതിനേക്കാൾ മികച്ച തയ്യാറെടുപ്പുകളോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒരുങ്ങുന്നത്. 

രാവിലെ അഞ്ച് മുതൽ ഞങ്ങളുടെ വാർത്താ ദിവസം തുടങ്ങുന്നു. നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിർന്ന റിപ്പോർട്ടർമാർ അപ്പപ്പോൾ വിവരങ്ങൾ ഞങ്ങളെ അറിയിക്കുന്നു. ജനവിധിയുടെ ആ കണക്കുകൾ സെക്കന്‍റുകൾക്കുള്ളിൽ നിങ്ങളിലേക്കെത്തും. അതിനാണ് രാജ്യമെമ്പാടുമുള്ള തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിർണായകമായ ഞങ്ങളുടെ വർക്ക് സ്റ്റേഷൻ. ഏഷ്യാനെറ്റ് ന്യൂസ് ഡാറ്റാ സെന്‍റർ.

 വിർച്വൽ റിയാലിറ്റി അടക്കമുള്ള അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, എന്നാൽ സ്ക്രീനിൽ അതിഭാവുകത്വം നിറയ്ക്കുന്ന കാഴ്ചകൾ കൊണ്ട് വികലമാക്കാതെ, കൃത്യമായ വിവരങ്ങൾ തത്സമയം ഒറ്റനോട്ടത്തിൽ അറിയാനും, രാജ്യത്തിന്‍റെ പലയിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടർമാരെ ഒന്നിച്ച് അണിനിരത്താനും ഞങ്ങളുടെ പ്രൊഡക്ഷൻ വിഭാഗവും സർവ്വസജ്ജമാണ്.

അനുഭവ സമ്പത്താണ് ഒരു ചാനലിന്‍റെ മുഖമുദ്ര. 1995 മുതൽ കേരളത്തിന്‍റേത് മാത്രമല്ല, രാജ്യത്തിന്‍റെ സ്പന്ദനങ്ങളറിഞ്ഞ് വളർന്ന ഏഷ്യാനെറ്റ് ന്യൂസിന് രാജ്യത്തെ മുൻനിര വാർത്താ ചാനലുകൾക്കെല്ലാം ഒപ്പം സ്ഥാനമുണ്ട്. അന്ന് മുതൽ ചാനലിനൊപ്പം വളർന്നവരാണ് ഇന്ന് ഞങ്ങളുടെ എഡിറ്റോറിയലിന്‍റെ തലപ്പത്ത്. 25 വർഷത്തെ പ്രവർത്തനപരിചയത്തിൽ അവർ പറയുന്നത് ഈ ജനാധിപത്യത്തിന്‍റെ നാഡീമിടിപ്പുകളാണ്.

ചാനലിനൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും നിങ്ങൾക്കൊപ്പം കണക്കുകളിലെ കളികളും വാർത്തകളുടെ വിശദമായ വിശകലനവുമായി എത്തും. ടിവി കാണാൻ കഴിയാത്തവർക്ക് ടെൻഷനേ വേണ്ട, ഞങ്ങളുടെ ലൈവ് ടിവിയും, വെബ്സൈറ്റും, മൊബൈൽ ആപ്ലിക്കേഷനും, ഫേസ്ബുക്ക് പേജും, ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റാഗ്രാം പേജുകളും തത്സമയവിവരങ്ങൾ കൃത്യമായി നിങ്ങളിലെത്തിക്കും. ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് വിവരങ്ങളെത്തിക്കുന്ന ഇന്‍ററാക്ടീവ് പേജാണ് നിങ്ങളെ കാത്തിരിക്കുന്നത്.

അപ്പോ എങ്ങനെയാ? നമ്മളെല്ലാം കൂടിയങ്ങ് കാണുവല്ലേ?

click me!