രണ്ട് വട്ടം വോട്ട് ചെയ്യാൻ പറഞ്ഞു; ബിജെപി നേതാവിനെതിരെ കേസ്

By Web TeamFirst Published Apr 15, 2019, 3:52 PM IST
Highlights

മഹാരാഷ്ട്ര നിയമസഭാംഗം കൂടിയായ മണ്ട മാത്രയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മിഷനാണ് കേസെടുത്തത്. മാർച്ച് പത്തിന് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

താനെ: തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രവർത്തകരോട് രണ്ട് മണ്ഡലത്തിൽ രണ്ട് വട്ടം വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട ബിജെപി നേതാവിനെതിരെ കേസ്. മഹാരാഷ്ട്ര നിയമസഭാംഗം കൂടിയായ മണ്ട മാത്രയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മിഷനാണ് കേസെടുത്തത്. മാർച്ച് പത്തിന് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വോട്ടർമാരോട് കള്ളവോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തെന്നാണ് കുറ്റം.

നവി മുംബൈയ്ക്ക് അടുത്തുള്ള കോപർഖൈരാനെയിൽ ഷേത്കാരി സമാജ് ഹാളിൽ പ്രസംഗിക്കുമ്പോഴാണ് വിവാദ പ്രസ്താവന നടത്തിയത്. മുംബൈയിലെ സതാര മണ്ഡലത്തിൽ നിന്ന് താനെയിൽ എത്തി ജോലി  ചെയ്യുന്നവരോടാണ് മാത്ര വിവാദ പ്രസ്താവന നടത്തിയത്. 

അതിരാവിലെ സതാര മണ്ഡലത്തിൽ പോയി ബിജെപി-ശിവസേന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം എന്നും പിന്നീട് നവി മുംബൈയിലേക്ക് തിരികെ വന്ന് ഇവിടെയുള്ള സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചെയ്യണം എന്നുമായിരുന്നു ആവശ്യം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171D, 171F നിയമങ്ങൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോപർഖൈരാനെ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

click me!