news
ചീകാതെ അലക്ഷ്യമായി ചിതറി കിടക്കുന്ന തലമുടി കഴുത്തിൽ മൂവര്‍ണ്ണ ഷോൾ, രൂപത്തിലും ഭാവത്തിലും പ്രസംഗത്തിലുമെന്ന് വേണ്ട അടിമുടി ഉമ്മൻചാണ്ടി ലുക്കിൽ പ്രചാരണ വേദികളിൽ സജീവമാണ് ചാണ്ടി ഉമ്മൻ.
പാലക്കാട്/ തൃശൂര്‍: ചീകാതെ അലക്ഷ്യമായി ചിതറി കിടക്കുന്ന തലമുടി കഴുത്തിൽ മൂവര്‍ണ്ണ ഷോൾ, എന്ത് ചോദിച്ചാലും ഉടനടി മറുപടി. രൂപത്തിലും ഭാവത്തിലും പ്രസംഗത്തിലുമെന്ന് വേണ്ട അടിമുടി ഉമ്മൻചാണ്ടി ലുക്കിലാണ് ചാണ്ടി ഉമ്മൻ. മുൻ തെരഞ്ഞെടുപ്പുകൾ പോലെ അല്ല , ഇത്തവണ പരസ്യ പ്രചാരണവേദികളിൽ തന്നെ കളം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഉമ്മൻചാണ്ടിയുടെ മകൻ.
ആലത്തൂരിൽ നിന്നായിരുന്നു തുടക്കം. മണ്ഡലത്തിലെ ഓരോ കിലോമീറ്ററിലും ഇടവിട്ട് ഒരുക്കിയ വേദികളിൽ ഓടി നടന്ന് പ്രസംഗം. പത്ത് വര്‍ഷമായി പ്രചാരണ രംഗത്ത് ഉണ്ടെന്നും എന്നാലിത്തവണ പരസ്യ പ്രചാരത്തിലാണ് ശ്രദ്ധിക്കുന്നതെന്നുമാണ് ചാണ്ടി ഉമ്മന്‍റെ മറുപടി. പാലക്കാട്ടു നിന്ന് തുടങ്ങി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എത്താനാണ് തീരുമാനമെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
ആലത്തൂരിൽ പ്രാസംഗികനായിരുന്നെങ്കിൽ തൃശ്ശൂരെത്തിയപ്പോഴേക്കും പ്രചാരണ വാഹനത്തിലും ഇടം പിടിച്ചു ചാണ്ടി ഉമ്മൻ. ടിഎൻ പ്രതാപനൊപ്പം മണ്ഡല പര്യടനം. മത്സര രംഗത്തേക്ക് പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചാൽ തെരഞ്ഞെടുപ്പ് പ്രചാരണവും സജീവ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നാണ് മറുപടി. കോട്ടയം അച്ചായൻ എന്ന വിളിപ്പേരിലാണ് സമൂഹമാധ്യമങ്ങളിൽ ചാണ്ടി ഉമ്മനെ അനുയായികൾ വിശേഷിപ്പിക്കുന്നത്.
ഉമ്മൻചാണ്ടി ദില്ലിയിലെത്തുമ്പോൾ ദില്ലി കേന്ദ്രീകരിച്ചായിരുന്നു ചാണ്ടി ഉമ്മന്‍റെ തട്ടകം . ഇടയ്ക്ക് കര്‍ണാടക തെരഞ്ഞെടുപ്പിലും മറ്റും പ്രചാരണ വേദികളിൽ സജീവവുമായിരന്നു. ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരാണ വേദികളിൽ ചാണ്ടി ഉമ്മൻ ഇടമുറപ്പിക്കാൻ ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്.