കണ്ണൂരിൽ വീണ്ടും കള്ളവോട്ട് ആരോപണം; തളിപ്പറമ്പ് ബൂത്തിലെ ദൃശ്യങ്ങൾ പുറത്തു വിട്ടു

By Web TeamFirst Published Apr 29, 2019, 10:43 AM IST
Highlights

തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാം ബൂത്തിൽ കയറി  സിപിഎം പ്രവർത്തകർ ആസൂത്രിത ബഹളം ഉണ്ടാക്കി. 172-ാം നമ്പർ ബൂത്തിൽ  25 കള്ളവോട്ടുകൾ ചെയ്തു എന്നും കോൺഗ്രസ്. 

കണ്ണൂര്‍: കള്ളവോട്ട് ആരോപണവുമായി വീണ്ടും കോൺഗ്രസ്. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 

തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാം ബൂത്തിൽ കയറി സിപിഎം പ്രവർത്തകർ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഈ സമയത്ത്, 172-ാം നമ്പർ ബൂത്തിൽ വിദേശത്തുള്ളവരുടെയടക്കം  25 കള്ളവോട്ടുകൾ ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്‍റെ പോളിംഗ് ഏജന്‍റ് നാരായണന്‍ ആരോപിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തില്‍ കളക്ടർമാരുടെ റിപ്പോർട്ട് കേന്ദ്ര തെര.കമ്മീഷന് കൈമാറും.

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് പുതിയ ആരോപണം. കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് നേരത്തേ ആരോപണമുയർന്നത്. ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു.

ദൃശ്യങ്ങള്‍ പുറത്ത് വിട്ടായിരുന്നു കോണ്‍ഗ്രസിന്‍ കള്ളവോട്ട് ആരോപണം. ജനപ്രതിനിധികൾ, മുൻപഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി - വ്യവസായി പ്രതിനിധികൾ എന്നിവരൊക്കെയും കള്ളവോട്ടിന് നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിക്കുന്നത്. തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. 

Also Read: 'സ്ലിപ്പുകൾ കീറി എറിഞ്ഞു, ബൂത്തിൽ നിന്ന് പുറത്താക്കി', പിലാത്തറയിലെ യുഡിഎഫ് ബൂത്ത് ഏജന്‍റ് പറയുന്നു

click me!