രാഹുൽ ഗാന്ധി ജനമഹാറാലിയിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തി; പ്രസംഗം അൽപ്പസമയത്തിനകം

By Web TeamFirst Published Mar 14, 2019, 5:33 PM IST
Highlights

കേരളത്തിൽ കോൺഗ്രസിന്‍റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകുന്നത് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ജനമഹാറാലിയോടെയാണ്. ടോം വടക്കന്‍റെ ബിജെപി പ്രവേശം അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പരാമർശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അൽപ്പസമയത്തിനകം കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ജനമാഹാറാലിയില്‍ സംസാരിക്കും. കേരളത്തിൽ കോൺഗ്രസിന്‍റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകുന്നത് ജനമഹാറാലിയോടെയാണ്. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദർശിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി ജനമഹാറാലിക്കെത്തിയത്.

കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും ജനമഹാറാലിയുടെ വേദിയില്‍ അണിനിരത്തി രാഹുല്‍ ഗാന്ധി ജനമഹാറാലിയിൽ വോട്ടഭ്യർത്ഥന നടത്തും. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇതിനോടകം മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും വേദിയിലുണ്ട്. ടോം വടക്കന്‍റെ ബിജെപി പ്രവേശം അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പരാമർശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരടക്കം നിരവധി പ്രമുഖ നേതാക്കൾ ജനമഹാറാലിയിൽ പങ്കെടുക്കുന്നുണ്ട്.

ജനമഹാറാലി തത്സമയം കാണാം

click me!