
ലാത്തൂർ: കോൺഗ്രസ് സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ കശ്മീർ വിഷയത്തിൽ ഇന്ത്യയെക്കാൾ കൂടുതൽ ചായ്വ് കാണിക്കുന്നത് പാകിസ്ഥാനോടാണ്. ആർട്ടിക്കിൾ 370 നീക്കം ചെയ്യരുതെന്ന കോൺഗ്രസിന്റെ ആവശ്യം തന്നെയാണ് പാകിസ്ഥാനും ഉന്നയിക്കുന്നതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ പ്രകടന പത്രിക സുരക്ഷ ഭീഷണി ഉയർത്തുന്നതാണെന്നും കോൺഗ്രസിലുള്ളവർ ദേശവിരുദ്ധ ചിന്തയും മനോഭാവവും ഉള്ളവരാണെന്നും മോദി കുറ്റപ്പെടുത്തി. കോൺഗ്രസും പാകിസ്ഥാനും ഭീകരത പ്രചരിപ്പിക്കുകയും ഇന്ത്യയെ തകർക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ഇരുവരും ഭീകരതയെ നേരിടാൻ സൈനികർക്ക് ആവശ്യമായ ശക്തി ലഭിക്കരുതെന്നാണ് ആഗ്രഹിക്കുന്നവരാണ്.
ഭീകരർ രാജ്യത്ത് സ്വതന്ത്രമായി കൈകോർത്ത് നടക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അനുവദിക്കില്ല. മുഴുവൻ ഭീകരരേയും തുരത്തും. ഇതിനായി പുതിയ പദ്ധതി ബിജെപി ആവിഷ്ക്കരിച്ചിട്ടുണ്ട്. ന്യൂ ഇന്ത്യ എന്ന പദ്ധതി രാജ്യത്തെ ഭീകരവാദം അവസാനിപ്പിക്കുമെന്നും മോദി പറഞ്ഞു.