
ചാലക്കുടി: പൊതു തെരഞ്ഞെടുപ്പില്‍ ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ സിനിമാലോകത്തും വിമര്‍ശനം. പ്രശസ്ത സംവിധായകന്‍ ഡോക്ടര്‍ ബിജുവാണ് എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഇന്നസെന്‍റ് എന്നും അങ്ങനെയുള്ള ആളെ ഇടതുപക്ഷ പാര്‍ട്ടി എന്തിനാണ് സ്ഥാനാര്‍ഥിയാക്കുന്നതെന്നും ഫേസ്ബുക്കിലൂടെ ഡോ.ബിജു ചോദിച്ചു.
ഡോ.ബിജുവിന്‍റെ കുറിപ്പ്
സമകാലിക കേരളത്തിൽ ഇടതു പക്ഷം ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട് ഒട്ടേറെ കാര്യങ്ങളിൽ. ലിംഗ സമത്വം , സ്ത്രീ പക്ഷ കാഴ്ചപ്പാടുകൾ തുടങ്ങിയ ഇടങ്ങളിൽ വലിയ നിലപാടുകൾ തന്നെയാണ് ഇടത് പക്ഷം ഉയർത്തിയത്. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകൾ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എ എം എം എ പുലർത്തിയിരുന്നത്.
നടനും ആ സംഘടനയുടെ മുൻ പ്രസിഡന്റ്റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം പി ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് തീർത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നൽകുന്നതും ആയിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ വിഷയത്തിൽ ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധി എന്നത് പോലും മറന്ന് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാർഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നൽകുന്നത് എന്ന കാര്യത്തിൽ തികഞ്ഞ അത്ഭുതം ഉണ്ട്.