പോളിംഗ് ദിനത്തിൽ പത്തനംതിട്ടയിലും ആറ്റിങ്ങലും ഇരട്ട വോട്ട് ആരോപണം ശക്തം

By Web TeamFirst Published Apr 22, 2019, 7:44 PM IST
Highlights

പത്തനംതിട്ടയിൽ 87612 വോട്ടർമാർക്കും, ആറ്റിങ്ങലിൽ 1,12,322 വോട്ടർമാർക്കും ഇരട്ട വോട്ടർ ഐഡി കാർഡുകളുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ആറ്റിങ്ങലിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുമുണ്ട്. 

പത്തനംതിട്ട: ആറ്റിങ്ങലിലും പത്തനംതിട്ടയിലും വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് യുഡിഎഫിന്‍റെ പരാതി. പല ആളുകൾക്കും ഇരട്ട വോട്ടുകളുണ്ടെന്നാണ് യുഡിഎഫ് പരാതിപ്പെടുന്നത്. പൊരിഞ്ഞ ത്രികോണപ്പോര് നടക്കുന്ന മണ്ഡലങ്ങളായ പത്തനംതിട്ടയിലും ആറ്റിങ്ങലിലുമാണ് പല ആളുകൾക്കും രണ്ട് ഇടങ്ങളിൽ വോട്ടുണ്ടെന്ന് പരാതിയുയരുന്നത്.

പത്തനംതിട്ടയിൽ 87,612 വോട്ടർമാർക്കും, ആറ്റിങ്ങലിൽ 1,12,322 വോട്ടർമാർക്കും ഇരട്ട വോട്ടർ ഐഡി കാർഡുകളുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഒരാൾക്ക് പല തരം വോട്ടർ ഐഡികളുണ്ട്. ഇത് കള്ളവോട്ട് നടത്താനുള്ള ആസൂത്രിത ശ്രമമാണ്. വോട്ട് ഇരട്ടിപ്പിച്ചതിന് പിന്നിൽ സിപിഎമ്മും ബിജെപിയുമാണെന്നും, വോട്ടെടുപ്പ് ദിവസം വ്യാപകമായി കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. ആറ്റിങ്ങലും പത്തനംതിട്ടയിലും ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതിയും നൽകിയിട്ടുണ്ട്.

ആറ്റിങ്ങലുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് വരികയാണെന്നും ചിലയിടത്ത് ഇരട്ട വോട്ട് ആരോപണം ശരിയാണെന്ന് വ്യക്തമായതായും ജില്ലാ കളക്ടർ കെ. വാസുകി വ്യക്തമാക്കി. ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പട്ടിക തയ്യാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും കള്ളവോട്ട് നടക്കില്ലെന്നും കളക്ടര്‍ അറിയിച്ചു. 

ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കി ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്‍റെ പരാതി. വോട്ടര്‍ പട്ടികയിലെ പേജുകള്‍ അടക്കം ഉള്‍പ്പെടുത്തി അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതിയും നല്‍കി. 

ഈ പരാതി പരിശോധിച്ചപ്പോഴാണ് ചില പേരുകളില്‍ ഇരട്ടിപ്പ് കണ്ടെത്തിയതെന്ന് ജില്ലാ കലക്ടര്‍ കെ. വാസുകി അറിയിച്ചത്. കള്ളവോട്ട് തടയാന്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ബൂത്ത് ലെവൽ ഓഫീസര്‍മാരുടെ കൂടി സഹായത്തോടെയാണ് പട്ടികയില്‍ കൃത്രിമം കാട്ടിയതെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആരോപണം. 

ഒരു ലക്ഷത്തിലേറെ ഇരട്ട തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്‍റെ ആരോപണം. പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അടൂർ പ്രകാശ് പറയുന്നത്. ഇതുപയോഗിച്ച് ഒന്നിലേറെ തവണ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുണ്ടെന്നും അടൂർ പ്രകാശ് പരാതിയിൽ പറയുന്നു. 

click me!