ഇ ടി മുഹമ്മദ് ബഷീറിന്‍റെ സ്വത്തിൽ 2018% വർധന; ഇന്ത്യയിലെ എംപിമാരിൽ വരുമാന വർധനയിൽ ഒന്നാമൻ

By Web TeamFirst Published Mar 21, 2019, 4:39 PM IST
Highlights

ലോക്സഭയിൽ രണ്ടാമത് തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ വരുമാനത്തിൽ 142 % വർധനയുണ്ടായിട്ടുണ്ടെന്നാണ് ഇലക്ഷൻ വാച്ച് എന്ന സംഘടന പുറത്തുവിട്ട കണക്ക് പറയുന്നത്. അപവാദപ്രചാരണമെന്നാണ് ഇ.ടിയുടെ മറുപടി.

ദില്ലി: പാര്‍ലമെന്‍റ് അംഗങ്ങളുടെ ആസ്തി വര്‍ധനയില്‍ ഏറ്റവും മുന്‍പില്‍ പൊന്നാനി എംപി ഇ.ടി മുഹമ്മദ് ബഷീറെന്ന് പഠന റിപ്പോര്‍ട്ട്. നാഷണല്‍ ഇലക്ഷന്‍ വാച്ചിന്‍റെയും അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്‍റെയും ആണ് കണ്ടെത്തൽ. സ്വത്ത് വിലയിലും ശമ്പളത്തിലും വന്ന വര്‍ധന യഥാര്‍ത്ഥമായി കാണിച്ചതിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇ.ടി.മുഹമ്മദ് ബഷീറിന്‍റെ മറുപടി.

2009 ലെയും, 2014ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇ ടി മുഹമ്മദ് ബഷീര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലെ വിവരങ്ങള്‍ താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇ ടിയുടെ സ്വത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 2081% വര്‍ധന ഉണ്ടായെന്നും സമ്പാദ്യം 20 മടങ്ങ് കൂടിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിപ്പോര്‍ട്ടിനാധാരമായ സത്യവാങ്മൂലങ്ങളിലെ വിവരങ്ങള്‍ ഇങ്ങനെയാണ്: 2009-ലെ സത്യവാങ്മൂലത്തില്‍ ഇ.ടിയുടെ ഉടമസ്ഥതയിലുള്ളത് 77 സെന്‍റ് ഭൂമി. വിലയായി കാണിച്ചിരിക്കുന്നത് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ. 2014-ല്‍ 53 സെന്‍റ് ഭൂമിയാണ് ഉടമസ്ഥതതയിലുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്. വില കാണിച്ചിരിക്കുന്നത് 67 ലക്ഷത്തി പന്ത്രണ്ടായിരം രൂപ.

2009-ലെ സത്യവാങ്മൂലത്തിൽ വീടിന്‍റെ വില ഒരു ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നതെങ്കില്‍ 2104-ല്‍ 20 ലക്ഷമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യമായി പൊന്നാനിയില്‍ മത്സരിക്കുന്ന 2009-ല്‍ ഇടിയുടെ സമ്പാദ്യം 6 ലക്ഷത്തി അയ്യായിരത്തി 855 രൂപയായിരുന്നു. 2014-ലെ സമ്പാദ്യം ഒരു കോടി മുപ്പത്തി രണ്ട് ലക്ഷത്തി പതിനാറായിരത്തി 259 രൂപയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

2009-ന് ശേഷം സ്വന്തമാക്കിയ ഓള്‍ട്ടോ കാറിന്‍റെയും മാരുതി ഓംനി വാനിന്‍റെയും വിവരങ്ങള്‍ 2014-ലെ സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുണ്ട്. ഇ.ടിയുടെ പ്രതികരണം ഇങ്ങനെ: 'ശമ്പളത്തിലും വന്ന വര്‍ധന യഥാര്‍ത്ഥമായി കാണിക്കുകയാണ് ഞാൻ ചെയ്തത്. ഇതിനെ മോശമായി ചിത്രീകരിക്കുകയാണ് ഈ കണക്ക് വഴി.'

പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറിനെ എതിരിടുന്നത് പി വി അൻവർ എംഎൽഎയാണ്. പ്രാദേശികഘടകങ്ങളുമായുള്ള ഇ ടിയുടെ തർക്കവും അഭിപ്രായഭിന്നതകളും ഒരു വിധം പറഞ്ഞുതീർത്ത് പ്രചാരണം കൊണ്ടുപിടിച്ച് തുടങ്ങിയിട്ടേ ഉള്ളൂ. അതിനിടെയാണ് പുതിയ കണക്കും അതിന് പിന്നാലെ രാഷ്ട്രീയവിവാദങ്ങളും തല പൊക്കുന്നത്. 

വിശദമായ വാർത്ത ഇവിടെ:

click me!