തെരഞ്ഞെടുപ്പിലെ 'ഏറ്റവും വലിയ' വിജയവും 'ചെറിയ വിജയവും' ബിജെപിക്ക്

By Web TeamFirst Published May 25, 2019, 3:38 PM IST
Highlights

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടേയുടെ മരണത്തിനു പിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ മകള്‍ പ്രീതം മുണ്ടെ നേടിയ 6.96 എന്ന റെക്കോഡിനരികെ എത്താന്‍ പാട്ടീലിനായി

ദില്ലി: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നെ റെക്കോഡിനരികെ ബി.ജെ.പി. സ്ഥാനാര്‍ഥി ചന്ദ്രകാന്ത് രഘുനാഥ് പാട്ടീല്‍. 6.89 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം സ്വന്തമാക്കിയ പാട്ടീലാണ് ഈ പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും ''വലിയ'' വിജയി. 

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടേയുടെ മരണത്തിനു പിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ മകള്‍ പ്രീതം മുണ്ടെ നേടിയ 6.96 എന്ന റെക്കോഡിനരികെ എത്താന്‍ പാട്ടീലിനായി. 2014 -ല്‍ മഹാരാഷ്ട്രയിലെ ബീഡിലായിരുന്നു പ്രീതമിന്‍റെ ചരിത്രവിജയം. ഗുജറാത്തിലെ നവ്‌സാരി സീറ്റിലാണ് സി.ആര്‍. പാട്ടീല്‍ മിന്നും പ്രകടനം കാഴ്ചവച്ചത്. ആകെ കിട്ടിയ വോട്ട് 9,72,739.

സി.ആര്‍. പാട്ടീലിനെക്കൂടാതെ സഹയാത്രികരായ സഞ്ജയ് ഭാട്ട്യ, കൃഷന്‍പാല്‍, സുബാഷ് ചന്ദ്ര മഹേറിയ എന്നിവരും ആറു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം പിടിച്ചു. ഒരു ഡസനിലേറെ സ്ഥാനാര്‍ഥികളാണ് അഞ്ചു ലക്ഷത്തിനു മേല്‍ ഭൂരിപക്ഷം എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ശാലിനി യാദവിനെ 4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തറപറ്റിച്ചത്. 2014-ല്‍ അരവിന്ദ് കെജ്‌രിവാളിനെ മോഡി തൂത്തെറിഞ്ഞത് 3.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു.  

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ബി.ജെ.പി. സ്ഥാനാര്‍ഥിക്കാണ്. ഉത്തര്‍പ്രദേശിലെ മച്ച്‌ലിശഹര്‍ സീറ്റില്‍ മല്‍സരിച്ച ഭോലാനാഥിനു കിട്ടിയത് 181 വോട്ടിന്റെ ഭൂരിപക്ഷം. രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നു മത്സരത്തിനിറങ്ങിയവരില്‍ പെണ്‍മക്കള്‍ മഹിമ ഉയര്‍ത്തിയപ്പോള്‍ ആണ്‍മക്കളില്‍ ഭൂരിപക്ഷം പേര്‍ക്കും മുഖം നഷ്ടപ്പെട്ടു.

click me!