
ദില്ലി: ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട് മാറി ബിജെപിയില്‍ ചേര്‍ന്ന ഗൗതം ഗംഭീറിന് ഈസ്റ്റ് ദില്ലിയില്‍ സീറ്റ് നല്‍കിയത് വിജയം എന്ന ഒറ്റലക്ഷ്യം മുന്നില്‍ കണ്ടാണ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങള്‍ക്ക് നിര്‍ണായകമായ സംഭാവന നല്‍കിയ ഗൗതം ഗംഭീര്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ വിമര്‍ശകന്‍ എന്ന നിലയിലും രാഷ്ട്രീയത്തിലിറങ്ങും മുമ്പ് ശ്രദ്ധാകേന്ദ്രമായിരുന്നു.
അതിനാല്‍ ഗംഭീറിനെ ഇറക്കി മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിലാണ് ബിജെപി. എന്നാല്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിവാദപുരുഷനായി ഗംഭീര്‍ മാറി. ആദ്യം ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി പരാതി നല്‍കി. അതിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
കമ്മീഷന്‍റെ അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയതിനാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ ഇതിനെക്കാള്‍ ബിജെപിയെ ആശങ്കപ്പെടുത്തുന്നത് ഗംഭീറിന്‍റെ റാലിയിലെ ഒഴിഞ്ഞ കസേരകളാണ്. മേയ് ഒന്നിന് ദില്ലിയിലെ ശാസ്ത്രി പാര്‍ക്കില്‍ നടന്ന ഗംഭീറിന്‍റെ പ്രചാരണ യോഗത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഗൗതം ഗംഭീറിനും മറ്റൊരു സ്ഥാനാര്‍ത്ഥിയായ മനോജ് തിവാരിക്കുമായി നടത്തി റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്നാഥ് സിംഗും പങ്കെടുത്തിരുന്നു. എന്നിട്ടും നീണ്ട നിരയില്‍ ഒഴിഞ്ഞ കസേരകളാണ് കാണപ്പെട്ടത്. ഇത് സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് വലിയ ക്ഷീണമായിട്ടുണ്ട്.