ഒന്നാം ഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം, പ്രചാരണം കൊഴുപ്പിച്ച് പാര്‍ട്ടികള്‍

By Web TeamFirst Published Apr 7, 2019, 6:20 AM IST
Highlights

ബംഗാള്‍ ,ത്രിപുര,മണിപ്പൂര്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മോദി പ്രചാരണം നടത്തുക. ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ബിജെപി. 

ദില്ലി: രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് ആരംഭം കുറിക്കാന്‍ ഇനി നാല് ദിവസം മാത്രം. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്താനായി എത്തും. ഉത്തര്‍പ്രദേശില്‍ എസ്.പി-ബിഎസ്പി സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് റാലികള്‍ക്കും ഇന്നു തുടക്കമാവും. 

ബംഗാള്‍ ,ത്രിപുര,മണിപ്പൂര്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മോദി പ്രചാരണം നടത്തുക. ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ബിജെപി. പ്രധാനമന്ത്രി നേരിട്ട് എത്തിപ്രചാരണം നയിക്കുന്നതോടെ സംസ്ഥാനത്ത് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒഡീഷയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ്റാലികള്‍ക്കെത്തും. കോൺഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രിയങ്കാഗാന്ധിയും ഇന്ന് വിവിധയിടങ്ങളിൽ പ്രചാരണത്തിനിറങ്ങും.

ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്‍റെ പരീക്ഷണ ഭൂമിയായ ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് റാലികളും ഇന്നു തുടങ്ങുകയാണ്. സഹാരന്‍പൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായ ദിയൂബന്ദിലെ റാലിയില്‍ മായാവതിയും അഖിലേഷ് യാദവും പങ്കെടുക്കും. ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ്ങും റാലിയില്‍ പങ്കെടുക്കും. ബിഎസ്പിയുടെ ഹാജി ഫസ്ലു റഹ്മാനാണ് ഇവിടെ സ്ഥാനാര്‍ഥി. 

പതിനൊന്ന് സംയുക്ത റാലികളാണ് ഉത്തര്‍ പ്രദേശില്‍ സഖ്യം നടത്തുന്നത്. മെയ് 16 ന് നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് സംയുക്ത റാലികളുടെ സമാപനം. എസ്പി 37 സീറ്റുകളിലും ബിഎസ്പി 38 സീറ്റുകളിലും ആര്‍എല്‍ഡി മൂന്നു സീറ്റുകളിലുമാണ് ഉത്തര്‍ പ്രദേശില്‍ മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന അമേഠിയിലും റായ്ബറേലിയിലും സംയുക്ത സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല

click me!