
ഗാന്ധിനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് കോൺഗ്രസ് നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. മലേഗാവ് സ്ഫോടനത്തിൽ പ്രതിയായ സാധ്വി പ്രഗ്യ സിംഗ് താക്കൂറിനെ മത്സരിക്കാൻ അനുവദിക്കുകയും അതേസമയം തന്നെ വിലക്കുകയും ചെയ്ത നടപടിക്കെതിരെയാണ് ഹർദ്ദിക് രംഗത്തെത്തിയത്.
'ഞാൻ സന്തോഷവാനല്ല. തെരഞ്ഞടുപ്പിൽ മത്സരിക്കാൻ പ്രഗ്യ സിങിന് അനുമതി നൽകുകയും എന്നാൽ എന്നെ നിഷേധിക്കുകയും ചെയ്തു. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്'- ഹർദ്ദിക് പട്ടേൽ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളെ ബിജെപി വിഢികളാക്കുകയായിരുന്നുവെന്നും 10-12 സീറ്റിലെങ്കിലും ഇവിടെ ബിജെപി തോൽക്കുമെന്നും ഹർദ്ദിക് പട്ടേൽ കൂട്ടിച്ചേർത്തു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 26 സീറ്റുകളിലായിരുന്നു ബിജെപി ഇവിടെ വിജയിച്ചത്.
ബിജെപിയുടെ കീഴിലുള്ള ഭരണത്തിൽ ഗുജറാത്തിലെ ജനങ്ങൾ അസന്തുഷ്ടരാണ്. യുവാക്കളും കര്‍ഷകരുമെല്ലാം ഒരുപോലെ അസന്തുഷ്ടരാണ്. ബിജെപി ജനങ്ങളെ വഴിതെറ്റിക്കുകയാണ്. ഗുജറാത്തിന്റെ ഭാവി മികച്ചതാക്കാൻ നല്ല തീരുമാനങ്ങൾ തന്നെ എടുക്കേണ്ടിയിരിക്കുന്നു. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഹർദ്ദിക് പറഞ്ഞു.
കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രവർത്തനങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. മോദി തരംഗം ഇല്ലെന്നും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി വിലയിരുത്തി വോട്ട് രേഖപ്പെടുത്തണമെന്നാണ് ജനങ്ങളോട് തനിക്ക് പറയാനുള്ളതെന്നും ഹർദ്ദിക് അറിയിച്ചു.
രാഹുൽ ഗാന്ധിയെന്ന നേതാവിനെ കുറിച്ച് ചോദിച്ചപ്പോൾ 'സത്യസന്ധനായ നേതാവാണ് രാഹുല്‍ ജി. എളിമയുള്ള, കള്ളം പറയാത്ത നേതാവുമാണ് അദ്ദേഹം. ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരിക്കും രാഹുൽ' എന്നായിരുന്നു പട്ടേലിന്റെ മറുപടി.