
ദില്ലി: ലോക്സഭ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി എംപി ഉദിത് രാജ് പാർട്ടി വിടാൻ തീരുമാനിച്ചു. വടക്ക് പടിഞ്ഞാറൻ ദില്ലിയില്‍ പഞ്ചാബി ഗായകൻ ഹാൻസ് രാജ് ഹാൻസിനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദിത് രാജിന്റെ തീരുമാനം. സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഉദിത് രാജ് നേരത്തെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
'ഞാന്‍ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയോട് ഗുഡ്‌ബൈ പറയും', എന്ന് ഉദിത് രാജ് രാവിലെ ട്വീറ്റ് ചെയ്തു. വടക്ക് പടിഞ്ഞാറൻ ദില്ലിയില്‍ നിന്നുള്ള എംപിയാണ് ഉദിത് രാജ്. അതേസമയം, ദില്ലിയിലെ ഏഴ് ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി ഇന്ന് പ്രഖ്യാപിച്ചു.
2014-ലാണ് ഉദിത്തിന്റെ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി ബിജെപിയില്‍ ലയിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേയുള്ള നീക്കമായതിനായാല്‍ വടക്ക് പടിഞ്ഞാറൻ ദില്ലിയില്‍ ചെറിയ ഭൂരിപക്ഷത്തോടെയാണ് ഉദിത് രാജ് വിജയിച്ചത്. ദില്ലിയിലെ ഏഴ് സീറ്റുകളിലും ബിജെപിക്ക് പരിപൂര്‍ണ വിജയം നേടാനായത് ഉദിത് രാജിന്റെ പിന്തുണയോട് കൂടിയാണ്.