
ഷിംല: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വോട്ടർ.. ഇന്ത്യയിലെ ഏറ്റവും മുതിർന്ന വോട്ടർ.. ശ്യാം സരൺ നേഗിയെ ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്‍റെ ബ്രാന്‍റ് അംബാസിഡറെന്ന് വിളിക്കാം. ഒരു നൂറ്റാണ്ട് നീണ്ട ജീവിത കാലത്തിൽ ഒരൊറ്റ വോട്ട് പോലും നേഗി പാഴാക്കിയിട്ടില്ല. ഇന്ന് ഹിമാചൽ പ്രദേശിലെ കൽപ്പ ജില്ലയിലെ പോളിംങ് ബൂത്തിൽ 102 വയസുള്ള ശ്യാം സരൺ നേഗി വിരൽ മഷി പുരട്ടിയത് സമ്മതിദാനവകാശമെന്ന ഇന്ത്യയിലെ ഓരോ പൌരന്‍റെയും അവകാശബോധത്തിന്‍റെ ഉറപ്പിക്കലിന്മേൽ കൂടിയാണ്.
"പ്രത്യേക പാർട്ടികളെയല്ല, സത്യസന്ധരും ഊർജ്ജസ്വലരുമായ സ്ഥാനാർത്ഥികളെയാണ് പാർലമെന്‍റിലേക്ക് നിങ്ങളെ പ്രതിനിധാനം ചെയ്ത് പറഞ്ഞയക്കേണ്ടത്" വോട്ട് ചെയ്ത ശേഷം നേഗി മാധ്യമങ്ങളോട് പറഞ്ഞു. 1890ൽ ആരംഭിച്ച പ്രഥം പ്രഥമിക് വിദ്യാലയ സ്കൂളിലെ പോളിംഗ് ബൂത്തിലെ വഴിയിൽ ചുവന്ന പരവതാനി വിരിച്ച് നേഗിയ്ക്ക് നൽകിയത് വലിയ സ്വീകരണം. 1951 ൽ നേഗി വോട്ട് ചെയ്തതും ഇതേ സ്കൂളിലെത്തിയായിരുന്നു. 16 ലോക്സഭാ തെരഞ്ഞെടുപ്പിലും 13 നിയമസഭാ തെരഞ്ഞെടുപ്പിലും നേഗിയുടെ വിരലിൽ മഷി വീണിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് കാലത്ത് ഇലക്ഷൻ ഡ്യൂട്ടിയുണ്ടായിരുന്ന നേഗി കാലത്ത് ഏഴ് മണിയ്ക്ക് തന്നെ പോളിംങ് ബൂത്തിലെത്തി വോട്ട് ചെയ്തു. ആദ്യം വോട്ട് ചെയ്തത് ഞാനാണെന്ന് പറയുമ്പോൾ വാർധക്യത്തിന്‍റെ അങ്ങേയറ്റമെത്തിയ കണ്ണുകളിൽ ബാല്യത്തിന്‍റെ തിളക്കം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2010ൽ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീൻ ചൌള ശ്യാം സരൺ നേഗിയെ അദ്ദേഹത്തിന്‍റെ ഗ്രാമത്തിലെത്തി ആദരിച്ചിരുന്നു. സംസ്ഥാനത്തെ നൂറിന് മുകളിൽ പ്രായമുള്ള 999 വോട്ടർമാരിൽ ഒരാളാണ് നേഗി.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |