
കോട്ടയം: പിജെ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പുനഃചിന്തനത്തിന് സാധ്യതയില്ലേ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി ജോസ് കെ മാണി. കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ കോട്ടയത്തെ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ നിർദേശിക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ കൂടുതലൊന്നും തനിയ്ക്ക് പറയാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.
പി ജെ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വം അട്ടിമറിച്ചത് ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയും ചേർന്നാണെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം വിസി ചാണ്ടി പറഞ്ഞിരുന്നു. പാർട്ടിയിൽ നടക്കുന്നത് ഏകാധിപത്യ ഭരണമാണെന്നും സിപിഎം സ്ഥാനാർത്ഥി വി എൻ വാസവനെ സഹായിക്കാനാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയതെന്നും വി സി ചാണ്ടി പറഞ്ഞു. ഇതിനിടയിലാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്.
പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളാ കോൺഗ്രസിനുള്ളിൽ നടക്കുന്നത്. വി സി ചാണ്ടിയ്ക്ക് സമാനമായി ജോസ് കെ മാണിയും കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവനുമായി രഹസ്യ കരാർ ഉണ്ടാക്കിയെന്ന് പി സി ജോർജും പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയ്ക്ക് വി എൻ വാസവനുമായി രഹസ്യ കച്ചവടമുണ്ടായിരുന്നു. ആ രഹസ്യ കച്ചവടത്തിലൂടെ ജോസ് കെ മാണിയ്ക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയിൽത്തന്നെയാണ് സ്ഥിരം തോൽവിക്കാരനായ തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന.