വടകരയിലെ പോരാട്ടം അക്രമരാഷ്ട്രീയത്തിനെതിരെ; വിജയം ഉറപ്പെന്ന് കെ മുരളീധരന്‍

By Web TeamFirst Published Mar 19, 2019, 12:47 PM IST
Highlights

മത്സരത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ല. മത്സരം ആശയങ്ങളോടാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേതെന്നും മുരളീധരന്‍ പറഞ്ഞു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ വടകരയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് നേതാക്കളെ അറിയിച്ചതായി കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വടകരയില്‍ മത്സരിക്കുന്നതിനെ കുറിച്ച് തന്നോട് ചോദിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ശക്തമായ പോരാട്ടം നടത്താന്‍ തയ്യാറാണെന്ന് അവരെ അറിയിക്കുകയും ചെയ്തുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

മത്സരത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ല. മത്സരം ആശയങ്ങളോടാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേത്. താന്‍ ജനാധിപത്യത്തിനൊപ്പവും ഇടതുമുന്നണി അക്രമരാഷ്ട്രീയത്തിനൊപ്പവുമാണെന്നും മുരളീധരന്‍ പറഞ്ഞു. 

അക്രമരാഷ്ട്രീയത്തിനെതിരെ പോരാടാനും കെപിസിസി അധ്യക്ഷന്‍റെ 10 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തയ്യാറാണോ എന്നുമായിരുന്നു അവര്‍ ചോദിച്ചത്. പോരാടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. 

അതേസമയം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ വൈകി എന്നത് വിജയ പരാജയങ്ങളെ ബാധിക്കില്ലെന്നും യുഡിഎഫ് അനായാസം ജയിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വ വാര്‍ത്ത പുറത്ത് വരുന്നത്. ഹൈക്കമാന്‍റ് അംഗീകരിക്കുന്നതോടെ മുരളീധരന്‍രെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. 
 

click me!