news
നടപടി കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായതിനാൽ . 243 കേസുകളിൽ പ്രതിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് .
പത്തനംതിട്ട:പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ കൂടുതൽ ക്രിമനൽ കേസുകൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സഹാചര്യത്തിൽ ബിജെപി പുതിയ നാമനിർദേശ പത്രിക നൽകും. കേസുകൾ മറച്ചുവച്ചെന്ന പേരിൽ സുരേന്ദ്രന്‍റെ പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്.
ശബരിമല പ്രഭോക്ഷത്തിന്‍റെ ഭാഗമായി നടന്ന അക്രമ സംഭവങ്ങളുൾപ്പെടെ 242 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്നാണ് സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിൽ സത്യവാങ്മൂലം നൽകിയത്. പത്തനംതിട്ടയിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ 20 ക്രിമിനൽ കേസുകളേ ഉള്ളുവെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്.
തെറ്റായ വിവരം നൽകിയതിന്‍റെ പേരിൽ നാമനിർദ്ദേശ പത്രിക തള്ളിപ്പോകാൻ സാധ്യത ഉണ്ട്. അതുകൊണ്ടാണ് പുതിയ പത്രിക നൽകാൻ തീരുമാനിച്ചത്.നാളയാണ് പുതിയ പത്രിക നൽകുക.സർക്കാർ ഉണ്ടെന്ന് പറയുന്ന ഇത്രയധികം കേസുകളിൽ ഏതെങ്കിലും സമൻസോ, വാറന്‍റോ തനിക്ക് കിട്ടിയില്ലെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു.പത്തനംതിട്ടയിൽ ബിജെപി ജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് നടപടിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
കള്ളക്കേസുകൾ സർക്കാർ ചുമത്തിയെന്ന ആരോപണം തെരഞ്ഞെടുപ്പിൽ പരമാവധി ഉപയോഗിക്കാൻ ബിജെപി ശ്രമം തുടങ്ങി. സമൂഹ മാധ്യമങ്ങളിലടക്കം സുരേന്ദ്രനെ സർക്കാർ വേട്ടയാടുന്നുവെന്ന പ്രചാരണം ശക്തമാക്കാനാണ് ലക്ഷ്യം. തൃശ്ശൂർ സ്വദേശി ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു സർക്കാരിന്‍റെ സത്യവാങ്മൂലം.